ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ഒരുദിവസം 200 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള പദ്ധതിയൊരുങ്ങുന്നു. നിലവിൽ 96 പേർക്ക് ചെയ്യാനുള്ള സൗകര്യമാണ് 200ആയി ഉയർത്തുന്നത്. ആശുപത്രിക്ക് അകത്ത് 50 യന്ത്രങ്ങളുള്ള മറ്റൊരു ആശുപത്രിയെന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. പദ്ധതി നടപ്പായാൽ സംസ്ഥാനത്ത് തന്നെ കൂടുതൽ ഡയാലിസിസ് ചെയ്യുന്ന ആശുപത്രികളിലൊന്നാകും ഒറ്റപ്പാലം താലൂക്ക് ആശുപത്രി. ആശുപത്രിയിലെ ക്യാപ്റ്റൻ ലക്ഷ്മി ഡയാലിസിസ് കേന്ദ്രത്തിൽ നിലവിൽ 24 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. നാലു ഷിഫ്റ്റുകളിലായി 96 പേർക്കാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്. ഇത് 50 യന്ത്രങ്ങളാകുന്നതോടെ ദിവസം 200 പേർക്ക് ഡയാലിസിസ് ചെയ്യാനാകും.
30 കിടക്കകളുള്ള ജനറൽ വിഭാഗവും പത്തു കിടക്കകളുള്ള വനിത വിഭാഗവും ഗുരുതര രോഗമുള്ളവർക്കും എച്ച്.ഐ.വി ബാധിച്ചവർക്കുള്ള അഞ്ചു കിടക്കകൾ വീതമുള്ള വിഭാഗങ്ങളുമാണ് പദ്ധതിയിൽ ഉള്ളത്. മൂന്ന് ഡോക്ടർമാരുൾപ്പടെ 107 ജീവനക്കാരുടെ സേവനവും ഉണ്ടാകും. പുതിയ ഡയാലിസ് യൂണിറ്റിന് ആവശ്യമായ കെട്ടിടനിർമ്മാണം, പ്രത്യേക മലിനജല സംസ്‌കരണകേന്ദ്രം എന്നിവ ഒരുക്കലാണ് പ്രതിസന്ധി. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് തലവേദനയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. ടി.ജി.നിഷാദ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |