അമ്പലപ്പുഴ: എയ്സ് വാനിന്റെ മുൻ വാതിൽ ഗ്ളാസിനിടയിൽ കഴുത്ത് കുടുങ്ങി നാലു വയസുകാരൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്ക് സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് (4) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ആക്രിക്കച്ചവടക്കാരനായ അൽത്താഫ് ഉച്ചയ്ക്കു വീട്ടിൽ ചോറുണ്ണാനെത്തിയതായിരുന്നു. ഭാര്യയ്ക്കൊപ്പം അൽത്താഫ് വീട്ടിനുള്ളിലേക്ക് കയറുന്നതിനിടെ അൽഹനാൻ പുറത്തിറങ്ങി. മുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിന്റെ ഇടതുവശത്തെ ടയറിൽ ചവിട്ടി കയറി ഗ്ളാസിന്റെ വിടവിലൂടെ അകത്തേക്കു തലയിട്ടു. പൊടുന്നനെ കാൽ വഴുതിപ്പോയതിനാൽ കഴുത്ത് ഡോർ ഫ്രൈമിനും ഗ്ലാസിനും ഇടയിൽ കുടുങ്ങി. കുട്ടിയുടെ ഞരക്കവും കൈകാലിട്ടടിക്കുന്ന ശബ്ദവും കേട്ട് മാതാപിതാക്കൾ ഓടി പുറത്തിറങ്ങിയപ്പോഴാണ് അപകടദൃശ്യം കണ്ടത്.
അൽ ഹനാനെ ഉടൻ മാതാപിതാക്കൾ അടുത്ത വീട്ടിലെ കാറിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പുന്നപ്ര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരൻ: അൽഅമീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |