കോഴിക്കോട് : മഴയിൽ ചുറ്റുമതിൽ വീണും മണ്ണിടിഞ്ഞും അപകടങ്ങൾ പതിവായിട്ടും മതിൽ നിർമ്മാണത്തിലെ നിയമ ലംഘനം വ്യാപകം. വീട്, കെട്ടിടങ്ങൾ തുടങ്ങിയവ പണിയുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്ലാൻ സമർപ്പിച്ച് അനുമതി തേടുന്നതുപോലെ പൊതു സ്ഥലത്തോട് ചേർന്ന് ചുറ്റുമതിലിൽ കെട്ടുന്നതിനും അനുമതി വേണമെന്നാണ് നിയമം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയാണ് ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി നൽകേണ്ടത്. റോഡ്, തോട്, പുഴ എന്നിവയുടെയെല്ലാം അരികുകളിലും തെരുവിനോട് ചേർന്നും മതിലുകൾ നിർമ്മിക്കുന്നതിന് നിർബന്ധമായും അനുമതി വാങ്ങണം. നിർമ്മാണത്തിന് ശേഷം പൂർത്തീകരിച്ചെന്ന് സാക്ഷ്യപ്പെടുത്തി സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നൽകുകയും വേണം. എന്നാൽ ചുറ്റുമതിലിന്റെ കാര്യം മറച്ചു വെച്ച് കെട്ടിട നിർമ്മാണത്തിന് മാത്രമാണ് പലരും അപേക്ഷ നൽകുന്നത്. ഡിസൈൻ തയ്യാറാക്കുന്ന എൻജിനിയറോട് പോലും മതിലിന്റെ കാര്യം പറയാറില്ല.
കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ ശേഷമായിരിക്കും മതിൽ നിർമ്മാണം. കൃത്യമായി ഫൗണ്ടേഷൻ ഉറപ്പിക്കാതെയാണ് റോഡരികുകളിൽ പോലും മതിൽ കെട്ടി ഉയർത്തുന്നത്. ഇക്കാര്യത്തിൽ വേണ്ടത്ര പരിശോധന തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്താറുമില്ല. മതിലിന്റെ ഉയരത്തിന് ആനുപാതികമായ ഫൗണ്ടേഷനാണ് തയ്യാറാക്കേണ്ടത്. താഴെ നിന്നും വീതികുറഞ്ഞു വരുന്ന രീതിയിലാകണം മതിലുകളുടെ നിർമാണം. പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല. കിളകീറി ഫൗണ്ടേഷൻ ഉറപ്പിക്കുന്നത് പോലും നടക്കുന്നില്ല.
കാലപ്പഴക്കത്താൽ പൊളിഞ്ഞു വീഴാറായ മതിലുകൾ നിരവധിയാണ്. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ ആവശ്യപ്പെടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ പൊളിഞ്ഞു വീഴാറായ മതിലുകളുടെ കാര്യത്തിൽ അനങ്ങാപ്പാറ നയമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മണ്ണെടുപ്പും മഴക്കാലത്ത് വലിയ അപകടത്തിനാണ് കാരണമാകുന്നത്.
രണ്ട് ദിവസമായി ജില്ലയിൽ തുടരുന്ന മഴയിൽ മതിൽ ഇടിഞ്ഞു വീണ് നിരവധി അപകടങ്ങളാണ് ഉണ്ടായത്. മതിൽ നിർമാണത്തിനിടെ തൊഴിലാളി മരിച്ച സംഭവവും അടുത്തിടെ ജില്ലയിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |