വടകര: കഴുത്തിനേറ്റ മുറിവുമായി അലയുന്ന തെരുവ് നായ നാട്ടുകാരുടെ സങ്കട കാഴ്ചയാവുന്നു. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി അങ്ങാടിയിലാണ് ക്രൂര വിനോദത്തിന്റെ ഇരയായ ഈ മിണ്ടാപ്രാണിയുളളത്. ആയുധം കൊണ്ട് വെട്ടിയതുപോലെയാണ് മുറിവ്. വേദന സഹിക്കാനാവാതെ കടകളുടെ മുന്നിൽ വന്നുളള കരച്ചിൽ ആരുടെയും കരളലിയിക്കും. ആഴ്ചകൾക്ക് മുമ്പുണ്ടായ മുറിവ് പഴുത്ത് ഒലിക്കുന്ന സ്ഥിതിയാണ്. വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാൽ അക്രമ സ്വഭാവം കാണിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റുള്ള നായകൾ അടുപ്പിക്കാതായതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഓർക്കാട്ടേരി ടൗണിന്റെ പല ഭാഗങ്ങളിലായി നൂറോളം തെരുവ് നായകളുണ്ട്. സംഘം ചേർന്നാണ് ഇവയുടെ തീറ്റയും ഉറക്കവും . രാത്രിയിൽ പണിതീരാത്ത കെട്ടിടങ്ങളിലും കടവരാന്തകളിലും താവളമടിക്കുന്ന നായകൾ പകൽ നേരങ്ങളിൽ അങ്ങാടിയിൽ കൂട്ടമായെത്തുന്നത് ഭീഷണിയായിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ അങ്ങാടിയിൽ മാലിന്യം വലിച്ചെറിയുന്നതാണ് നായകൾ പെറ്റുപെരുകാൻ ഇടയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |