തിരുവനന്തപുരം: മുടവൻമുകളിൽ മകളുടെ ഭർത്താവിന്റെ കുത്തേറ്റ് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി മുട്ടത്തറ കല്ലുംമൂട് രാജീവ് ഗാന്ധി ലെയിൻ പുതുവൽപുത്തൻ വീട്ടിൽ അരുണിനെ (31) റിമാൻഡ് ചെയ്‌തു. ചൊവാഴ്ച ഒമ്പതിനായിരുന്നു സംഭവം.
മുടവൻമുകൾ മണ്ണാംകോണം ലെയിൻ അനിതാഭവനിൽ ചുമട്ടുതൊഴിലാളിയായ സുനിൽകുമാറിനെയും (48), മകൻ അഖിലിനെയുമാണ് ( 24 ) പ്രതി കൊലപ്പെടുത്തിയത്. സുനിലും കുടുംബവും മുടവൻമുകളിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മദ്യപാനം കാരണം സുനിലിന്റെ മകൾ അപർണ ഭർത്താവ് അരുണുമായി അകൽച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് അരുണിന്റെ വീട്ടിൽ നിന്ന് അപർണ സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.
ചൊവാഴ്ച വൈകിട്ട് സുനിലിന്റെ വീട്ടിലെത്തിയ പ്രതി, അപർണയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദ്യം അഖിലിന്റെ നെഞ്ചിലും തടയാൻ ശ്രമിച്ച സുനിലിനെ കഴുത്തിലും കുത്തിവീഴ്‌ത്തി.
സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐമാരായ പ്രവീൺ, ശിവപ്രസാദ്, കൃഷ്‌ണകുമാർ, സി.പി.ഒമാരായ പ്രശാന്ത്, ബിനുജിത്ത് എന്നിവരടിങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
ഫോട്ടോ: പ്രതി അരുൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |