കൂടുതൽ അറസ്റ്റിന് സാദ്ധ്യത
തിരുവനന്തപുരം: നഗരസഭയിലെ വിവാദ നികുതി വെട്ടിപ്പ് കേസിൽ നഗരസഭാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ബിജുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കല്ലറയിൽ നിന്നാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ സസ്പെൻഷനിലായ ബിജു ഒളിവിലായിരുന്നു. ബിജുവിന് പുറമേ മറ്റ് നാല് ജീവനക്കാരെകൂടി നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു.
നികുതിയായും അല്ലാതെയും സോണൽ ഓഫീസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം. കോർപറേഷന്റെ ശ്രീകാര്യം സോണൽ ഓഫീസിൽ നിന്ന് ലഭിച്ച തുക ബാങ്കിൽ അടയ്ക്കാൻ കാഷ്യർ ഏൽപ്പിച്ചത് ബിജുവിനെയായിരുന്നു. ഇങ്ങനെ കൊണ്ടുപോയ 5,12,000 രൂപ ബാങ്കിൽ ഇടാതെ ബിജു തട്ടിയെടുത്തുവെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിലാണ് ബിജു പിടിയിലായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിൽ മറ്റ് ജീവനക്കാരുടെ പങ്കും അന്വേഷിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫീസുകളിലായി നടന്ന നികുതിവെട്ടിപ്പിൽ നേമം, ശ്രീകാര്യം, ആറ്റിപ്ര എന്നീ സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ നേമം പൊലീസ് നടത്തിയ അന്വേഷണത്തിൽ നേമം സോണൽ ഓഫീസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിരുന്നു. നേമം സോണിൽ മാത്രം 25 ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. നികുതി വെട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും സമര പരിപാടികളുമായി രംഗത്തിറങ്ങിയതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ബിജുവിനെ തെളിവെടുപ്പിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |