മോസ്കോ : ബ്രിട്ടന്റെ കൊവിഡ് വാക്സിനായ അസ്ട്രാസെനക വാക്സിന്റെ രൂപരേഖ സ്‌പുട്നിക് V വാക്സിൻ നിർമ്മിക്കാനായി റഷ്യൻ ചാരന്മാർ മോഷ്ടിച്ചെന്ന ആരോപണങ്ങൾക്കെതിരെ റഷ്യ രംഗത്ത്.
വാർത്ത അടിസ്ഥാന രഹിതമാണെന്നും ആരോപണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്നും സ്‌പുട്നിക് V യുടെ നിർമ്മാതാക്കൾ പറഞ്ഞു. ഹ്യൂമൻ അഡിനോ വൈറൽ വെക്ടർ സാങ്കേതിക വിദ്യയിലാണ് സ്പുട്നികിന്റെ നിർമ്മാണമെന്നും എന്നാൽ ആസ്ട്രസെനക ചിമ്പാൻസിയിൽ നിന്നുള്ള അഡിനോ വൈറൽ അധിഷ്ഠിത നിർമ്മാണമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വാർത്ത പുറത്തുവിട്ട ബ്രിട്ടീഷ് മാദ്ധ്യമങ്ങളെ സ്പുട്നികിന്റെ നിർമ്മാതാക്കൾ രൂക്ഷമായി വിമർശിച്ചു. സ്പുട്നിക് കമ്പനിയുടെ പ്രതികരണത്തിന് പിന്നാലെ ആരോപണങ്ങൾ തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അസ്ട്രാസെനക മനുഷ്യരിലുള്ള ട്രയൽ പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസമാണ് സ്പുട്നിക് V വികസിപ്പിച്ചെന്ന് റഷ്യ അറിയിച്ചതും ആഗസ്റ്റിൽ അനുമതി നൽകിയതും.
ക്രെംലിൻ ഏജന്റുകൾ വാക്സിൻ രൂപരേഖ മോഷ്ടിച്ചതിന് തെളിവുകളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ ബ്രിട്ടീഷ് മന്ത്രിമാരെ അറിയിച്ചെന്നായിരുന്നു ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിയോഗിച്ച ചാരൻ മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് സ്‌പുട്നിക് V നിർമ്മിച്ചതെന്നുമാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. വൈറൽ വെക്ടർ വാക്സിനുകളായ ആസ്ട്രാസെനകയും സ്‌പുട്നിക് Vയും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ മോഷണത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നും ആരോപിച്ചിരുന്നു. റഷ്യൻ ചാരന്മാർ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സെർവറുകൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്നുണ്ടെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |