തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ബ്‌ളോക്കിൽ അധികൃതർ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. കെവിൻ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോം കിടന്നിരുന്ന ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ഇവ പിടികൂടിയത്.
ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടർന്ന് ഡി ബ്‌ളോക്കിലെ ഐസൊലേഷൻ സെല്ലിലാണ് ചൊവ്വാഴ്ച മുതൽ ഇയാളുള്ളത്. സെല്ലിന്റെ സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക് ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ മുമ്പ് കിടന്നിരുന്ന സെല്ലിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന കുറിപ്പ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ അധികൃതർ സെല്ലിൽ നടത്തിയ പരിശോധനയിൽ പൈപ്പിന്റെ താഴെ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണും കഞ്ചാവും കണ്ടെത്തി.
തുടർന്ന് ഡി.ജി.പിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിലായിരിക്കേ നൽകിയ പരാതിയിൽ ജയിൽ ഉദ്യോഗസ്ഥർ നടപടി നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |