അദാനിയുടെ വരവിൽ ഓട്ടോ തൊഴിലാളികൾക്ക് ആശങ്കകളും പ്രതീക്ഷകളും
തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആഭ്യന്തര ടെർമിനലിലെ ഓട്ടോ തൊഴിലാളികൾക്ക് പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും. ആഭ്യന്തര ടെർമിനൽ കാർഗോ കോംപ്ലംക്‌സാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം തങ്ങളുടെ കഞ്ഞികുട്ടി മുട്ടിക്കുമോയെന്നാണ് ഇവരുടെ ആശങ്ക.
അന്താരാഷ്‌ട്ര ടെർമിനലിനൊപ്പം ആഭ്യന്തര ടെർമിനലും കൂട്ടിച്ചേർക്കാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്. തങ്ങളെ ചേർത്തുനിറുത്തി എയർപോർട്ടിനകത്ത് പ്രീപെയ്‌ഡ് കൗണ്ടർ തുടങ്ങിയാൽ സന്തോഷമെന്നാണ് ഓട്ടോ ഡ്രൈവറായ സെയ്‌ദാലി പറയുന്നത്. എന്നാൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ കവാടത്തിനകത്തുതന്നെ അദാനി ബദൽ സംവിധാനം ഒരുക്കുമോയെന്നും ആശങ്കയുണ്ട്.
അതേസമയം സ്വകാര്യവത്‌കരണം നടന്നതോടെ കൂടുതൽ വിമാനങ്ങൾ ആഭ്യന്തര ടെർമിനലിലേക്ക് വരുമെന്നതാണ് കാലങ്ങളായി വിമാനത്താവളത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് പ്രതീക്ഷ നൽകുന്നത്. വിമാനങ്ങൾ പറന്നിറങ്ങുമ്പോഴേ യാത്രക്കാരെ കാത്ത് ഇവർ സജ്ജരാകും. ഓട്ടോകൾക്ക് അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ അറൈവൽ ഗേറ്റിന് മുന്നിലാണ് കാത്തുനില്പ്.
പുറത്തേക്ക് വരുന്ന യാത്രക്കാരോട് ഓട്ടോ വേണമോയെന്ന് അന്വേഷിക്കും. പത്തുപേരോട് ചോദിച്ചാൽ ഒരാൾ മാത്രമാകും ഓട്ടോ ആവശ്യപ്പെടുക. ദിവസവും ഏഴോ എട്ടോ വിമാനങ്ങൾ മാത്രമാണ് നിലവിൽ ആഭ്യന്തര ടെർമിനലിലെത്തുന്നത്. ശംഖുംമുഖം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയും ഇവരെ ദുരിതത്തിലാക്കി.ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രാദേശിക വികാരങ്ങൾ മാനിച്ച് മാത്രമേ തുടർപ്രവർത്തനങ്ങൾ നടത്തൂവെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. വൈകാതെ ഓട്ടോ - ടാക്‌സി തൊഴിലാളികളുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തുമെന്നാണ് വിവരം. മൂന്ന് യൂണിയനുകളിലായി 60ഓളം തൊഴിലാളികളാണ് എയർപോർട്ടിന് മുന്നിലെ സ്റ്റാൻഡിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |