കൊല്ലം: രാജ്യത്തിനു വേണ്ടി തന്റെ ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി കുടവട്ടൂർ. പൂഞ്ചിൽ പാകിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതശരീരം ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപയാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മസ്ഥലമായ കുടവട്ടൂരിൽ എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂർ എൽ പി സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് ഭൗതികശരീരം വീട്ടിലേക്ക് മാറ്റിയത്. അപ്പോഴേക്കും ആയിരങ്ങളാണ് അന്ത്യയാത്ര നൽകുന്നതിനായി വൈശാഖിന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തിയത്.
ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സർക്കാരിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു. പിന്നാലെ സൈന്യത്തിലെ സഹപ്രവർത്തകർ ഔദ്യോഗിക യാത്രാമൊഴി നൽകിയശേഷം ഭൗതികശരീരം സംസ്ക്കരിച്ചു.
പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ്‌വീന്ദർ സിംഗ്, മൻദ്ദീപ് സിംഗ്, ഗജ്ജൻ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |