ജീവിതത്തിൽ പുതിയ പ്രതീക്ഷയാണ് കേരളസർക്കാരിന്റെ
തൂശനില പദ്ധതി
കൊവിഡ് മഹാവ്യാധി ശാരീരികമായി മാത്രമല്ല സാമ്പത്തികമായും നമ്മുടെ സമൂഹത്തെ തകർത്തെറിഞ്ഞു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ആയിരങ്ങൾ നിലനിൽപ്പിനായുള്ള പ്രയാണം തുടരുകയാണ്. അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുനാളമായി മാറുകയാണ് പത്തനംതിട്ട ഇളകൊള്ളൂരിലെ പെൺകൂട്ടായ്മ. രജനി ബി. നായർ, പി.കെ ശാന്തകുമാരി, ജി. ഓമന, ശ്രീലേഖ സുരേഷ് എന്നിവരാണ് സാഹചര്യങ്ങൾ സൃഷ്ടിച്ച സമ്മർദ്ദങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവർ. ഇവർ നേടിയ വിജയം ഒരുപാട് പേർക്ക് മുന്നോട്ട് കുതിക്കാനുള്ള ഒരു പ്രചോദനം ആവുകയാണ്. ആ നാലു പെൺകരുത്തിന്റെ വിജയഗാഥ ഇതാ...
വീട്ടമ്മമാർ സംരംഭകരായപ്പോൾ
കൊവിഡ് സൃഷ്ടിച്ച ശൂന്യത തന്നെയാണ് പുതിയൊരു വരുമാനമാർഗം എന്ന ചിന്തയിലേക്ക് ഇവരെ നയിച്ചത്. അങ്ങനെയിരിക്കെയാണ് സർക്കാരിന്റെ തൂശനില പദ്ധതിയെ കുറിച്ച് കരയോഗം സെക്രട്ടറി രാജീവിൽ നിന്നറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ തങ്ങൾക്കിത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം നാലുപേരിലും ഒരുപോലെ നിറയുകയായിരുന്നു. വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംരംഭം എന്ന ആശയം തന്നെയാണ് രജനിക്കും സംഘത്തിനും കരുത്ത് പകർന്നത്. തുടർന്ന് സമുന്നതിയുടെ ധനസഹായം ലഭിച്ചതോടു കൂടി ഇളകൊള്ളൂരുകാർക്ക് മുന്നിൽ തൂശനില നിവരുകയായിരുന്നു.
വിലയോ തുച്ഛം രുചിയോ മെച്ചം
മിതമായ വിലയിൽ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച മിനി കഫേ വളരെ വേഗത്തിലാണ് ഭക്ഷണപ്രേമികളുടെ നാവും മനവും കവർന്നത്. ഊണ്, ബിരിയാണി, പെറോട്ട, ഇഡ്ഡലി, ദോശ, ചിക്കൻ കറി, ചിക്കൻ ഫ്രൈ, ഫിഷ് കറി, ഫിഷ് ഫ്രൈ തുടങ്ങി തൂശനിലയിലെ വിഭവങ്ങൾ അനവധിയാണ്. തങ്ങൾക്കു മുന്നിലുള്ള ഏതൊരാളുടെയും വയറും മനസും നിറഞ്ഞാൽ മാത്രമേ തൂശനില മടക്കാൻ ഇവർ സമ്മതിക്കുകയുള്ളൂ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനം. പാഴ്സലിനും ഹോം ഡെലിവറിക്കും ആവശ്യക്കാരേറെയാണ് തൂശനിലയിൽ.
രുചിയുടെ കാര്യത്തിൽ മാത്രമല്ല ശുചിത്വത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും നാൽവർ സംഘം തയ്യാറല്ല. പേരുപോലെ തന്നെ നല്ല വാഴയിലയിൽ തുമ്പപ്പൂ ചോറും മനം മയക്കുന്ന ബിരിയാണിയും ആവശ്യക്കാർക്ക് മുന്നിൽ യഥേഷ്ടം എത്തും. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രത്യേകം പരിശീലനം പ്രാരംഭഘട്ടത്തിൽ ലഭിച്ചതിനാൽ കൃത്യമായ ചിട്ടവട്ടങ്ങളിലൂടെയാണ് പ്രവർത്തനം എന്നതും ശ്രദ്ധേയമാണ്.
ദിവസേന പതിനായിരത്തോളം വരുമാനം
കൊറോണയുടെ ആദ്യഘട്ടത്തിലാണ് തൂശനില കഫേ ആരംഭിച്ചതെങ്കിലും അധികം ആശങ്കപ്പെടേണ്ടി വന്നിട്ടില്ലെന്ന് സംഘാംഗം പി.കെ ശാന്തകമാരി പറഞ്ഞു. പാഴ്സലുകൾക്കായുള്ള ഓർഡർ ലഭിച്ചത് വരുമാനത്തിൽ വിള്ളൽ വീഴാതെ സഹായിച്ചു. കെട്ടിട വാടക വേണ്ടെന്ന് വയ്ക്കാൻ കരയോഗം തീരുമാനിച്ചതും ഇവർക്ക് ഉപകാരപ്രദമായി. നിലവിൽ ദിനംപ്രതി പതിനായിരം രൂപയോളം വരുമാനം ഉണ്ടാക്കാൻ തൂശനിലയ്ക്ക് കഴിയുന്നുണ്ട്. ഓണക്കാലത്ത് പായസമേള നടത്തി ഇളകൊള്ളൂരിന്റെ മനസു കവർന്നതും തൂശനിലയുടെ മറ്റൊരു ക്രെഡിറ്റാണ്.
ഗവർണറുടെ പ്രശംസയും പ്രചോദനമായി
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറെ പ്രകീർത്തിച്ച പദ്ധതി കൂടിയാണ് തൂശനില. തലവടിയിൽ ആരംഭിച്ച തൂശനില മിനി കഫേയുടെ വിജയഗാഥ ഗവർണർ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ എടുത്തുപറയുകയുണ്ടായി. അതിൽ നിന്നും ലഭിച്ച പ്രചോദനമാണ് തങ്ങൾക്ക് കരുത്തായതെന്ന് സംരംഭക ശ്രീലേഖ സുരേഷ് പറയുന്നു. അദ്ധ്വാനിക്കാനുള്ള മനസും മുന്നിലുള്ള അവസരങ്ങൾ കണ്ടെത്താനുള്ള ത്വരയും കൈമുതലായുണ്ടെങ്കിൽ മാർഗം താനെ നമ്മെ തേടിഎത്തുമെന്നാണ് ഈ വനിതാരത്നങ്ങൾ തങ്ങളുടെ ജീവിതത്തിലൂടെ കാട്ടിത്തരുന്നത്.
മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ
സർക്കാർ തരും രണ്ട് ലക്ഷം
സംവരേണതര വിഭാഗങ്ങൾക്കുള്ള പദ്ധതിയായ തൂശനിലയിൽ ഗ്രാമപ്രദേശങ്ങളിൽ 1.5 ലക്ഷവും നഗരങ്ങളിൽ രണ്ടു ലക്ഷവുമാണ് സംരംഭം തുടങ്ങാനായി അനുവദിക്കുക. പൂർണമായും മൂലധന സബ്സിഡിയായാണ് ഇവ ലഭിക്കുക. അതുകൊണ്ടുതന്നെ ഈ തുക കഴിഞ്ഞുവരുന്ന വായ്പയ്ക്ക് മാത്രം ഉപഭോക്താവ് ബാങ്കിന് പലിശ നൽകിയാൽ മതിയാകും. ഇതുതന്നെയാണ് തൂശനിലയുടെ ഏറ്റവും വലിയ പ്രത്യേകതയും. അപേക്ഷ ലഭിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തുക അനുവദിച്ചു കിട്ടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കും. വിശദ വിരങ്ങൾക്ക് സമുന്നതിയെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാം.
(ലേഖകന്റെ ഫോൺ: 9526603319)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |