ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോൾ താത്കാലികമായി നിർത്തി വച്ച വാക്സിൻ കയറ്റുമതി വീണ്ടും ആരംഭിച്ച് ഇന്ത്യ. ഈ പ്രതിസന്ധിക്കാലത്ത് ലോകരാജ്യങ്ങളെ വാക്സിൻ നൽകി സഹായിക്കുമെന്ന് യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇന്ത്യൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ വാക്സിൻ മൈത്രി പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ഇറാൻ എന്നിവിടങ്ങളിലേക്ക് പത്ത് കോടി വാക്സിനുകളാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ സംവിധാനം ഇന്ത്യയിലാണ്. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം മുൻനിർത്തിയാണ് കഴിഞ്ഞ ഏപ്രിലിൽ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചത്.
ലോകാരോഗ്യ സംഘടനയുടെ കോവക്സ് പ്രോഗ്രാമിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബന്ധശത്രുക്കളായ പാകിസ്ഥാന് പോലും ഇതിൽ നിന്നും മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ലഭിച്ചിരുന്നു. ഇനിയും രാജ്യത്തിന്റെ ആഭ്യന്തര ആവശ്യത്തിന് പ്രാധാന്യം നൽകിയാവും വാക്സിൻ കയറ്റുമതി ചെയ്യുക. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിന് ഉടൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |