ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഫാസിലിന്റെ 'സാലഭഞ്ജിക" എന്ന ആ നാടകത്തിൽ അഭിനയിച്ചത്. അന്ന് ഫാസിൽ സിനിമ ചെയ്തു തുടങ്ങിയിട്ടില്ല. ആ റിഹേഴ്സൽ ക്യാമ്പിൽ വച്ചാണ് നെടുമുടി വേണു ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത്. ഒരുദിവസം കാവാലം നാരായണപ്പണിക്കർ സാറിനൊപ്പം ചേട്ടൻ എത്തിയിരുന്നു. ആ സമയത്താണ് ചേട്ടൻ അരവിന്ദൻ സാറിന്റെ 'തമ്പി" ലേക്ക് പുതുമുഖങ്ങളെ നോക്കുന്നുണ്ടെന്ന് പറഞ്ഞത്, അങ്ങനെ എന്റെ ഫോട്ടോ ചോദിച്ചു. ഫോട്ടോ ചേട്ടന് നൽകിയെങ്കിലും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് പോയി അരവിന്ദൻ സാറിനെ കാണണമെന്ന് പറഞ്ഞുകൊണ്ട് വേണു ചേട്ടന്റെ കത്ത് വരുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ അവിടെ എത്തിയപ്പോൾ അരവിന്ദൻ സാർ മദ്രാസിലേക്ക് അത്യാവശ്യമായി പോയിരുന്നു. ഞങ്ങൾ മടങ്ങി. പിന്നെ വിവരം വന്നത് മൂന്നുമാസം കഴിഞ്ഞാണ്. തമ്പിന്റെ ഷൂട്ടിംഗ് തിരുനാവായയിൽ തുടങ്ങുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള വേണുചേട്ടന്റെ കത്തായിരുന്നു അത്. ഞാനും അമ്മയും വേണു ചേട്ടനും കൂടെയായിരുന്നു തിരുനാവായയിലെ ലൊക്കേഷനിലെത്തിയത്. ഞങ്ങളവിടെ എത്തുമ്പോൾ സന്ധ്യയായി. നേരെ അരവിന്ദൻ സാറിന്റെയടുത്തെത്തി.
ഇന്ന് സിനിമയിൽ ജലജ ഉണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം വേണുചേട്ടൻ തന്നെയാണ്. സിനിമാനടിയാകാനുള്ള നിമിത്തം അന്നത്തെ നാടകമായിരുന്നു. 'തമ്പ്" സിനിമ ഇറങ്ങിയിട്ട് നാൽപ്പതുവർഷമായല്ലോ. ആ കാലം മുതലുള്ള അടുപ്പവും സ്നേഹവുമാണ് വേണുചേട്ടനുമായും ആ കുടുംബമായും. ചേട്ടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നു തന്നെ പറയാം. 'മർമ്മരം" എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സുശീല ചേച്ചിയുടെ കൂടെയാണ് വേണു ചേട്ടൻ സെറ്റിൽ വന്നത്. ഒരു മൂത്തചേട്ടന്റെ സ്ഥാനത്തായിരുന്നു എന്നും വേണുചേട്ടൻ.
'മർമ്മരം" എന്ന സിനിമയിൽ അഭിനയിക്കുമ്പോഴത്തെ കുറേ ഓർമ്മകൾ ഇപ്പോഴുമുണ്ട്. സംഗീതത്തിൽ ജ്ഞാനമുള്ളയാളല്ല ഞാൻ. വേണുചേട്ടനാണെങ്കിൽ സംഗീതത്തിന്റെ ഉസ്താദും. ആ സിനിമയിൽ സംഗീതാദ്ധ്യാപികയുടെ വേഷമാണ് എനിക്ക്. അതുകേട്ടപ്പോൾ കുറച്ച് ടെൻഷനായി. വേണുചേട്ടനാണ് ഒന്നും പേടിക്കേണ്ടെന്ന ധൈര്യം പകർന്നത്. ഭരതൻ സാറാണെങ്കിലും സംഗീതത്തിൽ നല്ല അറിവുള്ളയാളാണ്. സാർ കൃത്യമായി എങ്ങനെ അഭിനയിക്കണമെന്ന നിർദ്ദേശം തരും. സ്ക്രീനിൽ എന്റെ കൂടെ നിൽക്കുന്നത് വേണു ചേട്ടനാണല്ലോ. 'വട്ടത്തിൽ വട്ടാരം" എന്ന പാട്ടിന്റെ രംഗത്തൊക്കെ ചേട്ടൻ കുറേ സഹായിച്ചിട്ടുണ്ട്. ചേട്ടനും കൂടി താളമിടുമ്പോൾ നമുക്ക് അത് ചെയ്യാനുള്ള പ്രചോദനമുണ്ടാകും. നമ്മുടെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റ് പിന്തുണ തരുന്നില്ലെങ്കിൽ ബലവും ധൈര്യവും പോകുമല്ലോ. സംഗീതപരമായും അല്ലാത്തതുമായ എല്ലാകാര്യങ്ങൾക്കും വേണുവേട്ടൻ കൂടെയുണ്ടാകും. നല്ല നല്ല നിർദ്ദേശങ്ങൾ നൽകും. എതിരെ നിൽക്കുന്ന ആളെ ബഹുമാനിച്ചു തന്നെയാണ് വേണുവേട്ടൻ ഈ അഭിപ്രായങ്ങളൊക്കെ പറയുന്നത്. മറ്റുള്ളവരെ നിറഞ്ഞ മനസോടെയാണ് സഹായിക്കുന്നത്.
ഞാൻ സിനിമ വിട്ടശേഷം കുറേക്കാലം വിദേശത്തായിരുന്നല്ലോ . അപ്പോഴും നാട്ടിൽ വരുമ്പോൾ ഇടയ്ക്ക് ഏതെങ്കിലും പരിപാടികളിൽ അദ്ദേഹത്തെ കണ്ടുമുട്ടും. 'തമ്പി" ന്റെ ഭാഗമായവർ പത്താം വർഷം ഇരുപതാം വർഷം എന്നിങ്ങനെ ഇടയ്ക്ക് ഒത്തുകൂടാറുണ്ടായിരുന്നു. പക്ഷേ, ഇവിടെ ഇല്ലാത്തതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. നാൽപ്പതാം വർഷം വന്നപ്പോൾ തിരുനാവായ തീരത്ത് കൂടിയപ്പോൾ ഞങ്ങൾ ഒത്തുചേർന്നിരുന്നു. വലിയൊരു പരിപാടിയായിരുന്നു. അന്ന് കുറേപേർ വന്നിരുന്നു.
കൊവിഡ് കാലത്ത് പരസ്പരം കണ്ടിട്ടില്ല. എങ്കിലും ഫോണിലൂടെ വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. ചേട്ടൻ പണ്ടത്തെ ഒരു ഫോട്ടോയും ഇടയ്ക്ക് അയച്ചു തന്നു. സ്ഥിരമായി കണ്ടിരുന്നില്ലെങ്കിലും ഫോണിൽ കൂടെ സ്നേഹബന്ധം അതേ പോലെ നിലനിറുത്തിയിരുന്നു. ഗോപിചേട്ടൻ (ഭരത് ഗോപി) സംവിധാനം ചെയ്ത ഒരു ടെലിഫിലിമിൽ ഞാനും ചേട്ടനും അഭിനയിച്ചിരുന്നു. മോൾക്ക് മൂന്നുവയസ് പ്രായമായപ്പോൾ നാട്ടിലെത്തിയപ്പോഴാണ് ആ ടെലിഫിലിമിൽ അഭിനയിച്ചത്. കുറച്ചുദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. കുട്ടികൾക്കുള്ള ചെറിയ ചെറിയ ശ്ളോകങ്ങൾ എഴുതിത്തരാമോ എന്ന് വേണു ചേട്ടന്റെയടുത്ത് അന്ന് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. അന്നേരം തന്നെ എഴുതി തന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എപ്പോഴും നമ്മൾക്ക് വിളിക്കാൻ പറ്റുന്ന വീട്ടിലെ മുതിർന്ന അംഗത്തെ പോലെയായിരുന്നു വേണു ചേട്ടൻ. ധൈര്യത്തോടെ, സ്വാതന്ത്ര്യത്തോടെ സംശയങ്ങൾ ചോദിക്കാവുന്ന ഒരാളാണ്.
സിനിമയെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ് ആ വിയോഗം. അതേ പോലെ വ്യക്തിപരമായ നിലയിലാണെങ്കിൽ എനിക്കും വലിയ നഷ്ടമാണ്. ഒരു സുഹൃത്ത്, ഗുരു, നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുന്നയാൾ ഒക്കെയായിരുന്നു വേണു ചേട്ടൻ. ആ അസാന്നിദ്ധ്യം ഒരിക്കലും നികത്തപ്പെടുന്നതല്ല. ജീവിതമാണ്, വിയോഗവും അങ്ങനെ തന്നെയാണെന്നറിയാം. പക്ഷേ, ആ നഷ്ടത്തെ അംഗീകരിക്കാൻ മനസ് വരുന്നില്ല. വേണുചേട്ടൻ പോയെന്ന് ഈ നിമിഷവും വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര മനോഹരമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. എന്നിട്ടും ആ രീതിയിൽ ചേട്ടൻ അംഗീകരിക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ദേഹം യാത്രയാകുമ്പോൾ മനസ് 'തമ്പ്" എന്ന ആ വീട്ടിൽ തന്നെയാണുള്ളത്. ചേട്ടന്റെ ഓർമ്മകൾ ആ കഥാപാത്രങ്ങളിലൂടെ എന്നും നമ്മുടെ മനസിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |