മനാമ : കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവുകളുമായി ബഹ്‌റൈൻ. ലോകത്ത് ആദ്യമായി ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് നടപ്പിലാക്കിയ രാജ്യമാണ് ബഹ്‌റൈൻ. കൊവിഡ് വാക്സിൻ സ്വീകരിച്ചത് വഴിയോ, രോഗം ബാധിച്ചത് വഴിയോ ശരീരത്തിൽ മതിയായ അളവിൽ ആന്റി ബോഡിയുള്ളവർക്കാണ് വാക്സിൻ പാസ്‌പോർട്ട് ( ഗ്രീൻ ഷീൽഡ് ) ലഭിക്കുന്നത്. ഡിജിറ്റൽ മാതൃകയിൽ ഇത് ആവശ്യമുള്ളയിടങ്ങളിൽ നൽകാനും കഴിയും. ഇത്തരക്കാർക്ക് ഇനിമുതൽ ക്വാറന്റീൻ ബാധകമാവുകയില്ല. ഈ വിഭാഗങ്ങളിലുള്ളവർ കൊവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ പോലും ഇളവുകൾ ലഭിക്കും എന്നതാണ് ഇപ്പോൾ വന്ന ഉത്തരവിന്റെ പ്രത്യേകത. ഇന്ന് മുതലാണ് പുതിയ നയം പ്രാബല്യത്തിൽ വരുന്നത്.
ഗ്രീൻ ഷീൽഡുള്ളവർ ക്വാറന്റീനിൽ പോകേണ്ടതില്ലെങ്കിലും കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ അവർ രണ്ട് തവണ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. ആദ്യം സമ്പർക്കമുണ്ടായ ദിവസവും പിന്നീട് ഏഴാം ദിവസവുമാണ് പരിശോധന നടത്തേണ്ടത്. എന്നാൽ ഗ്രീൻ ഷീൽഡില്ലാത്തവർ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഏഴ് ദിവസം ക്വാറന്റീനിൽ പോകേണ്ടതുണ്ട്. ഗീൻ ഷീൽഡുള്ളവരെ പോലെ രണ്ട് തവണ പരിശോധനയും നടത്തണം. ഇപ്പോൾ ബഹറൈനിൽ രോഗവ്യാപനം വളരെ കുറഞ്ഞ അവസ്ഥയിലാണുള്ളത്. വാക്സിനേഷൻ പുരോഗമിക്കുന്നതിന്റെ ഫലമാണ് ഇതെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |