കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അകത്തായ മോൻസൺ മാവുങ്കലിനെ കുറിച്ച് ഐ ജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ വാട്സാപ്പ് ചാറ്റിലെ വിവരങ്ങൾ പുറത്ത്. അന്ന് ഡി ജി പിയായിരുന്ന ലോക്‌നാഥ് ബഹ്‌റ മോൻസണിന്റെ ഇടപാടുകളെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി വാട്സാപ്പ് ചാറ്റിൽ അനിത ഐജിയോട് സൂചിപ്പിക്കുന്നുണ്ട്. ഇതുൾപ്പെടെയുള്ള നിരവധി ഡിജിറ്റൽ തെളിവുകൾ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മോൻസൺ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ നടത്തിയ ചാറ്റിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സെപ്തംബർ 25നാണ് മോൻസൺ അറസ്റ്റിലാകുന്നത്. അന്ന് രാത്രി 9.30നാണ് അനിതയും ഐജി ലക്ഷ്മണും തമ്മിൽ ചാറ്റ് നടത്തിയത്. മോൻസൺ അറസ്റ്റിലായെന്ന് അനിത പറയുന്നുണ്ട്. എന്നാൽ ഇതിന് ഐജി നൽകിയ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബഹ്റ മോൻസണിന്റെ ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ചതായും അനിത സൂചിപ്പിക്കുന്നുണ്ട്.
മോൻസണിന്റെ ഇടപാടുകളെകുറിച്ച് അനിതയ്ക്ക് കൂടുതൽ വിവരങ്ങൾ അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മുൻ ഡി ജി പി ലോക്നാഥ് ബഹ്റയ്ക്ക് മോൻസണിനെ പരിചയപ്പെടുത്തി കൊടുക്കുന്നതും അനിതയാണ്. നിലവിൽ വിദേശത്തുള്ള അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |