തിരുവനന്തപുരം: സ്‌കൂൾ തുറക്കലിന്റെ തയ്യാറെടുപ്പുകൾ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആരംഭിച്ചിരിക്കെ വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ പൊലീസും നടപടികൾ തുടങ്ങി. ക്ളാസ് മുറികളും സ്‌കൂൾ, കോളേജ് പരിസരങ്ങളും ലഹരി വിമുക്തമാക്കുന്നതിനായി ലഹരി വ്യാപാരവും കടത്തും നടത്തുന്ന സംഘങ്ങളെ അമർച്ച ചെയ്യുകയാണ് ലക്ഷ്യം. കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കുട്ടിക്കുറ്റവാളികളെയും കണ്ടെത്തും. ഇതിന്റെ ഭാഗമായി പൊലീസ് രഹസ്യ നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു.
263 വിദ്യാർത്ഥികൾ
നിരീക്ഷണത്തിൽ
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന 263 വിദ്യാർത്ഥികൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇക്കൂട്ടത്തിൽ 12 വയസ് മുതലുള്ളവരുണ്ട്. 12 കുട്ടികളെ പൊലീസ് തന്നെ ചികിത്സയ്‌ക്കും മറ്റുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരിൽ മിക്കവരുടെയും ലഹരി ഉപയോഗം നിയന്ത്രിക്കാൻ പൊലീസിനായി. മിക്ക കേസുകളിലും മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങിയത്. അകാരണമായ ദേഷ്യം, ആക്രമണ സ്വഭാവം എന്നിവ സംബന്ധിച്ചാണ് രക്ഷിതാക്കൾ പരാതികളുമായി പൊലീസിനെ സമീപിച്ചത്. ചില രക്ഷിതാക്കൾ കുട്ടികളെ ഭയപ്പെട്ടു കഴിയുന്ന സാഹചര്യം പോലുമുണ്ട്. ലഹരിവസ്തുക്കൾ എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിന് കൂട്ടുകാർ നൽകിയതാണെന്നാണു മിക്കവരും പറയുന്നത്.
പൊലീസ് ചെയ്യുന്നത്
കുട്ടികളുടെ ഫോൺ നിരീക്ഷണം
പട്ടികയിലുള്ള വിദ്യാർത്ഥികളിൽനിന്ന് പ്രതിദിന വിവരശേഖരണം
രഹസ്യ നിരീക്ഷണം
ലഹരിയുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ കൂട്ടുകെട്ടുകൾ പൊളിക്കുക
സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളുടെ നിരീക്ഷണം
കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി ഇല്ലാതാക്കുന്നതിനും ലഹരിക്ക് അടിമകളായ കുട്ടികളെ ചികിത്സിക്കുന്നതിനും ജില്ലാ പൊലീസ് ‘ഗുരുകുലം’ മാതൃകയിൽ പദ്ധതി ആലോചിക്കുന്നുണ്ട്. കുട്ടികൾക്ക് ലഹരിവസ്തുക്കൾ ലഭ്യമാക്കുന്ന വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയ കുട്ടികളെ അതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്
ഡെപ്യൂട്ടി കമ്മിഷണർ,
തിരുവനന്തപുരം സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |