മാഡ്രിഡ്: ഭാര്യയോടൊപ്പം ഹണിമൂൺ ആഘോഷിക്കാൻ പോയതിന് ബയേൺ മ്യൂണിച്ചിന്റെ ഫ്രഞ്ച് പ്രതിരോധ നിര താരം ലൂക്കാസ് ഹെർണാണ്ടസിന് മാഡ്രിഡ് കോടതി തടവ് ശിക്ഷ വിധിച്ചു. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സ്പെയിനിലെ പ്രമുഖ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്ന ഹെർണാണ്ടസും കാമുകി അമേലിയ ലൊറേന്റയുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. തർക്കത്തിനൊടുവിൽ കോടതിയെ സമീപിച്ച ഇരുവരേയും സ്പെയിനിലെ നിയമം അനുസരിച്ച് ആറു മാസത്തേക്ക് തമ്മിൽ കാണുന്നതിൽ നിന്ന് കോടതി വിലക്കി. ഇരുവരും തമ്മിൽ 500 മീറ്റർ ചുറ്റളവിൽ ഒന്നിച്ചു വരാൻ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാൽ കോടതി ഉത്തരവ് വന്ന് ദിവസങ്ങൾക്കുള്ളിൽ ഇരുവരും പഴയ പിണക്കമെല്ലാം മറന്നു. തമ്മിൽ കാണുന്നത് കോടതി വിലക്കിയിട്ടുണ്ടെന്ന വസ്തുത കാര്യമാക്കാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു ശേഷം അമേരിക്കയിൽ ഹണിമൂണിന് പോയി തിരിച്ചു വന്ന ലൂക്കാസിനേയും അമേലിയയേയും കാത്ത് മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ മാഡ്രിഡ് പൊലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. കോടതി വിധി ലംഘിച്ച് 500 മീറ്റർ ചുറ്റളവിൽ ഇരുവരും തമ്മിൽ കണ്ടു എന്ന കുറ്റത്തിന് ഇരുവരേയും 2017 ജൂൺ 13ന് അറസ്റ്റ് ചെയ്തു. എന്നാൽ വിധിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് കാണിച്ച് അമേലിയ കേസിൽ നിന്ന് ഊരിപോയി. പക്ഷേ നേരത്തെയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതിനാൽ ലൂക്കാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതിനു ശേഷം ജർമ്മൻ ക്ളബായ ബയേൺ മ്യൂണിച്ചിലേക്ക് ലൂക്കാസ് ഹെർണാണ്ടസ് ട്രാൻസ്ഫർ വാങ്ങുകയും ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. 2019ൽ ലൂക്കാസും അമേലിയയും ബന്ധം വേർപിരിയുകയും ചെയ്തു. എന്നാൽ അപ്പോഴും സ്പെയിനിലെ കോടതിയിൽ പഴയ കേസ് നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ലുക്കാസു കുറ്റക്കാരനാണെന്ന് മാഡ്രിഡ് കോടതി കണ്ടെത്തുകയും ഫുട്ബാൾ താരത്തിനോട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തു. ഈ മാസം 19ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ഏത് ജയിലിൽ കിടക്കാനാണ് താത്പര്യപ്പെടുന്നതെന്നും അറിയിക്കാൻ കോടതി ഹെർണാണ്ടസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ഫ്രാൻസിനോടൊപ്പം ലൂക്കാസ് യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ലൂക്കാസിന്റെ സഹോഹരൻ തിയോ ഹെർണാണ്ടസും ഫ്രാൻസ് ടീമിലെ പ്രതിരോധ നിര താരമാണ്. ഇറ്റാലിയൻ ക്ളബായ എ സി മിലാന് വേണ്ടിയാണ് തിയോ കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |