ദുബായ് : ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറുന്ന ദുബായ് എക്‌പോയിൽ കൊവിഡ് കാലത്തും ലക്ഷങ്ങളാണ് സന്ദർശനം നടത്തിയത്. ഓരോ രാജ്യവും വിസ്മയം തീർക്കുന്ന പവലിയനുകളിൽ ആകൃതിയും രൂപസൗന്ദര്യവും കൊണ്ട് ഇന്ത്യൻ പവലിയനും മുൻപിൽ തന്നെയാണ്. ഇന്ത്യൻ സംസ്‌കാരവും, സാങ്കേതിക മേന്മയും സമന്വയിപ്പിക്കുന്ന കാഴ്ചകൾ കണ്ട് സന്ദർശകർ അദ്ഭുതപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വ്യാപാരത്തിനും ടൂറിസത്തിനും എക്‌പോ മുന്നേറ്റമാവും എന്ന വിലയിരുത്തലാണുള്ളത്.
ഇന്ത്യൻ പവലിയനിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാവുന്നത് വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കുന്ന യന്ത്രത്തിലാണ്. ലോകത്ത് ഭാവിയിൽ ഏറ്റവും ദൗർലഭ്യം ശുദ്ധജലത്തിനാണെന്ന പ്രവചനങ്ങൾ ശക്തമാകുന്ന അവസരത്തിലാണ് ഈ യന്ത്രം ഇന്ത്യ സമ്മാനിക്കുന്നത്. പാവലിയന്റെ ഇന്നൊവേഷൻ ഹബിലാണ് എയർ വാട്ടർ പേറ്റന്റ് സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ഈ സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുന്ന ജലം കുടിക്കാനും നൽകുന്നുണ്ട്. വായുവിൽ നിന്ന് വെള്ളം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും കാഴ്ചക്കാർക്ക് മനസിക്കാൻ കഴിയും. ശുദ്ധജലം ലഭ്യമല്ലാത്ത ഇടങ്ങളിൽ ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടും. മുംബയിലെ കമ്പനിയാണ് ഈ ഉപകരണം ഇവിടെ എത്തിച്ചിട്ടുള്ളത്. യന്ത്രത്തിലൂടെ ഉത്പാദിപ്പിക്കുന്ന വെള്ളം ഓക്‌സോണേഷൻ പ്രക്രിയയിലൂടെ ഓക്സിഡന്റുകളും ആരോഗ്യകരമായ ധാതുക്കളും കൊണ്ട് സമ്പുഷ്ടവുമാണ്. ഇത് ക്‌ളോറിൻ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നതിനേക്കാളും 3000 മടങ്ങ് നല്ലതാണ്.
വായുവിൽ നിന്നും ജലം നിർമ്മിക്കുന്നതിനൊപ്പം എയർ ഫിൽറ്റർ ചെയ്യുകയും ചെയ്യുന്നതിനാൽ രണ്ട് പ്രക്രിയകളാണ് ഒരേസമയം നടക്കുന്നത്. 60 മുതൽ 70 ശതമാനം വരെ ഈർപ്പം നിറഞ്ഞ വായു ഉള്ള സ്ഥലത്താണ് യന്ത്രം ശരിക്കും പ്രവർത്തിക്കുന്നത്. എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ നന്നായി പ്രവർത്തിക്കുന്നു. ശുദ്ധജലം ഉദ്പാദിപ്പിക്കുന്നതിന് വൈദ്യുതിയുടെ ചിലവ് മാത്രമാണ് വേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |