കാർട്ടൂണിലെ കുലപതിയായ ശങ്കറിനെക്കുറിച്ച് എന്റെ പ്രിയമിത്രം സുധീർനാഥ് എഴുതിയ ജീവചരിത്രപുസ്തകം 'കാർട്ടൂണിസ്റ്റ് ശങ്കർ - കല, കാലം, ജീവിതം" കഴിഞ്ഞയാഴ്ചയാണ് വായനക്കെടുത്തത്. ഒരു മാസമായി സുധീർ ആ പുസ്തകം അയച്ചുതന്നിട്ട്. കിട്ടിയപ്പോൾത്തന്നെ മറിച്ചുനോക്കി വിശദമായ വായനയ്ക്ക് മാറ്റിവെച്ചതായിരുന്നു. കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂണിലെ സവിശേഷ വ്യക്തിത്വമായി വളർന്ന കെ. ശങ്കരപ്പിള്ള എന്റെ മനസിൽ പതിയെ വിസ്മയം തീർക്കുകയായിരുന്നു. ആമുഖവും അവതാരികയും ആദ്യ അദ്ധ്യായങ്ങളും പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും മൊബൈലിൽ സുധീർനാഥിന്റെ പേര് തെളിഞ്ഞു.
ഫോണെടുത്തയുടനെ, വായന വൈകിയതിലുള്ള കുറ്റബോധത്തോടെ ഞാൻ പറഞ്ഞു: ''ഇതാ രാവിലെ തന്നെ നിന്റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.""
സുധീർ പതിയെ പറഞ്ഞു: ''എങ്കിൽ പുസ്തകമടച്ചുവെച്ച് ഒരു നിമിഷം പ്രാർത്ഥിച്ചോളൂ. ശങ്കറിന്റെ പ്രിയശിഷ്യൻ പുലർച്ചെ കടന്നുപോയി.""
ടിവി ഓൺ ചെയ്തപ്പോൾ സ്ക്രോളുകൾ തുടങ്ങിയിരുന്നു: കാർട്ടൂണിസ്റ്റ് യേശുദാസൻ രാവിലെ 3.45 ന് അന്തരിച്ചു.
രണ്ട്
ശങ്കറിന്റെ പ്രശസ്തമായ ശങ്കേഴ്സ് വീക്കിലിയിൽ യേശുദാസൻ പ്രവർത്തിച്ച കാലത്തെക്കുറിച്ച് 'ശങ്കറിന്റെ ശിഷ്യന്മാർ" എന്ന പത്തൊമ്പതാം അദ്ധ്യായത്തിൽ സുധീർനാഥ് ഇങ്ങനെ എഴുതുന്നു: '1963-ൽ ഒ.വി. വിജയൻ രാജിവച്ച ഒഴിവിലാണ് കാർട്ടൂണിസ്റ്റ് യേശുദാസൻ എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗത്തിൽ നിന്നായിരുന്നു വരവ്. ആറ് വർഷം മാത്രമേ യേശുദാസൻ ശങ്കറിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ശങ്കറിന് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു യേശുദാസൻ. ശങ്കറുമായി അഭിപ്രായ വ്യത്യാസമില്ലാതെ രാജിവെച്ച ശിഷ്യൻ എന്ന പേരും യേശുദാസന് അവകാശപ്പെട്ടതാണ്."
ശരിയാണ്, തീർത്തും സൗമ്യസ്വഭാവത്തിനുടമയായിരുന്നു യേശുദാസൻ. കലഹം വ്യക്തിജീവിതത്തിലല്ല, കാർട്ടൂണിൽ ആവശ്യത്തിനാവാം എന്ന് വിശ്വസിച്ചിരുന്ന നേരസ്ഥൻ. വിമോചനസമരകാലത്ത് ദേശബന്ധുവിൽ വന്നിരുന്ന കെ.എസ്. പിള്ളയുടെ 'വേലുച്ചാർ" എന്ന കാർട്ടൂൺ സ്ട്രിപ്പിന് ജനയുഗത്തിൽ 'കിട്ടുമ്മാവനി"ലൂടെ ചുട്ട മറുപടി കൊടുത്താണ് യേശുദാസൻ തന്റെ വരയുടെ മുന കൂർപ്പിച്ചത്. എൻ.എസ്.എസിനും മന്നത്തിനുമൊക്കെ ആ നർമശരങ്ങൾ മർമ്മത്തിൽത്തന്നെ ആഞ്ഞുതറച്ചു. പക്ഷേ, ശിഷ്യരോട് മുഴുവൻ കലഹിച്ച് കഴിഞ്ഞ പത്രാധിപർ ശങ്കറിന്റെ മനസറിഞ്ഞ് കൂടെനിന്നു യേശുദാസൻ. അത്രയേറെ ആത്മാവിൽ നിറഞ്ഞ ബന്ധമായിരുന്നു അവരുടേത്. 1989-ലെ ക്രിസ്മസിന്റെ പിറ്റേന്ന് ശങ്കറിനെ മരണം കൊണ്ടുപോയപ്പോൾ, മനസുലഞ്ഞ് യേശുദാസൻ എഴുതിയ ഓർമ്മക്കുറിപ്പിന്റെ ശീർഷകത്തിൽ പക്ഷേ, അദ്ദേഹം കാർട്ടൂണിസ്റ്റിന്റെ നർമം നിലനിർത്തി: 'ക്രിസ്മസ് അപ്പൂപ്പൻ പോയി, ശങ്കറപ്പൂപ്പനേയും കൊണ്ട്."
മൂന്ന്
കേരള ലളിതകലാ അക്കാഡമിക്കു വേണ്ടി കാർട്ടൂണിസ്റ്റ് സുധീർനാഥ് നടത്തിയ ഭഗീരഥയത്നമാണ് ശങ്കറിന്റെ ജീവചരിത്രഗ്രന്ഥം. മരുമകൾ അൽക്ക മുമ്പെഴുതിയ ഒരു ചെറിയ ഇംഗ്ലീഷ് ജീവചരിത്രപുസ്തകമൊഴിച്ചാൽ ശങ്കറിനെ ഓർക്കാൻ വേറൊന്നുമുണ്ടായിരുന്നില്ല. സമകാലികരുടെയും ശിഷ്യരുടെയും ഓർമകളിലൂടെ ശങ്കറിനെ വീണ്ടെടുക്കുകയാണിവിടെ സുധീർനാഥ്. ശങ്കറിന്റെ പ്രശസ്തങ്ങളായ കാർട്ടൂണുകളും ഫോട്ടോകളും രേഖകളും നിറഞ്ഞ ഈ പുസ്തകത്തിന്റെ ഓരോ താളും ഒരു സുവർണകാലത്തിന്റെ തിരുശേഷിപ്പുകളായി അനുഭവപ്പെടുന്നു. 2014-ൽ അന്നത്തെ സാംസ്കാരികവകുപ്പുമന്ത്രി കെ.സി. ജോസഫിന്റെയും ലളിതകലാ അക്കാഡമി ചെയർമാൻ കെ. എ. ഫ്രാൻസിസിന്റേയും ഉത്സാഹത്തിൽ കായംകുളത്ത് സ്ഥാപിതമായ 'കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം" ഒരുക്കുവാനായി ഒപ്പം നിന്ന സുധീർനാഥിന് ഈ പുസ്തകസ്മാരകത്തിന്റെ പേരിലും അഭിമാനിക്കാം. ഇത് ശങ്കർ എന്ന കാർട്ടൂണിസ്റ്റിന്റെ മാത്രമല്ല, പച്ചയായ മനുഷ്യന്റെയും നേർരേഖയാണ്. 'ഡോൺഡ് സ്പെയർ മീ ശങ്കർ" എന്ന് പറഞ്ഞ നെഹ്റുവിന്റെ തോളിൽ ചാഞ്ഞു നടക്കുമ്പോഴും അദ്ദേഹത്തോട് കലഹിച്ചുവരച്ച ശങ്കറിനേയും, മദ്യപാനസദസുകളിൽ പൊട്ടിച്ചിരിക്കുന്ന ശങ്കറിനേയും, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി അഭ്യർത്ഥിച്ചിട്ടുപോലും വീക്ക്ലി നിർത്താനുള്ള തന്റെ തീരുമാനത്തിൽനിന്ന് പിന്മാറാത്ത ശങ്കറിനേയും ഈ പുസ്തകത്തിൽ കൃത്യമായി സുധീർനാഥ് അവതരിപ്പിച്ചിരിക്കുന്നു. (പ്രസാധനം:ലളിതകലാ അക്കാഡമി, തൃശൂർ)
നാല്
1984-ൽ കാസർകോട് വച്ച് കാർട്ടൂൺ അക്കാഡമി നടത്തിയ ഒരു ക്യാമ്പിലാണ് ഞാൻ അക്കാഡമിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായ യേശുദാസനെ ആദ്യമായി കാണുന്നത്. കാസർകോട്ടുനിന്ന് ആ വർഷം ആരംഭിക്കാൻ പോകുന്ന 'ഈയാഴ്ച" വാരികയുടെ പ്രവർത്തനങ്ങളിലായിരുന്നു ഞാനപ്പോൾ. ശിവറാം, ടോംസ്, യേശുദാസൻ എന്നിവരെയൊക്കെ പരിചയപ്പെടുത്തിയത് ക്യാമ്പ് ഡയറക്ടർ കൂടിയായിരുന്ന പി.വി. കൃഷ്ണൻ മാഷാണ്. മാഷ് 'ഈയാഴ്ച' വാരികയുടെ സംഘാടകപക്ഷത്തുമുണ്ടായിരുന്നു. പിന്നീട് 'ഈയാഴ്ച" തുടങ്ങിയപ്പോൾ 'കഴിഞ്ഞാഴ്ച" എന്ന അരപ്പേജ് കാർട്ടൂൺ കൊളാഷ് എല്ലാ ആഴ്ചയും വരച്ചുതന്നു യേശുദാസൻ. വാരികയിൽ കൃഷ്ണൻമാഷുടെ 'പൊന്നി"യ്ക്കൊപ്പം 'കഴിഞ്ഞാഴ്ച"യും ശ്രദ്ധേയമായി.
കഴിഞ്ഞാഴ്ച, ഒക്ടോബർ 6ന് യേശുദാസനും കടന്നുപോയപ്പോൾ, മലയാള കാർട്ടൂണിലെ ഒരു സൗമ്യമധുരകാലഘട്ടത്തിനു കൂടിയാണ് തിരശീല വീഴുന്നത്. ഒരുപക്ഷേ, കാർട്ടൂണിന്റെ കുലപതിയായ ശങ്കറിന്റെ ശരിയായ ഓർമ നമുക്കു പകർന്നുതരാൻ ജീവിച്ചിരുന്ന ഒരു യഥാർത്ഥ ശിഷ്യനാണ് വിടവാങ്ങിയിരിക്കുന്നത്. പ്രണാമം.
(സതീഷ്ബാബു പയ്യന്നൂർ:
98470 60343
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |