കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ മുസ്ലീം പള്ളിയിലെ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തിന്റെ ബീബി ഫാത്തിമ പള്ളിയിലാണ് സ്ഫോടനം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനു വേണ്ടി പള്ളിയിൽ എത്തിയവരാണ് മരിച്ചവരെല്ലാം. വെള്ളിയാഴ്ച നമസ്കാരത്തിന് വൻ ജനക്കൂട്ടം പള്ളിയിൽ ഉണ്ടായിരുന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതായി താലിബാൻ വക്താവ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പള്ളിയിലും സമീപ്രദേശങ്ങളിലുമായി മൂന്ന് സ്ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യത്തേത് പള്ളിയുടെ വാതിലിനു സമീപത്തായും രണ്ടാമത്തേത് പള്ളിയുടെ ദക്ഷിണ ഭാഗത്തായും മൂന്നാമത്തെ സ്ഫോടനം വിശ്വാസികൾ കൈകഴുകുന്ന സ്ഥലത്തുമായാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയായും ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിലെ തന്നെ കുണ്ഡുസിലെ സെയ്ദ് അബാദ് പള്ളിയില്‍ നടന്ന സ്‌ഫോടനത്തിൽ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |