പനാജി: അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് വീണ്ടുമൊരു സർജിക്കൽ സ്‌ട്രൈക്കിന് മടിയില്ലെന്നും പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
'ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്‌ട്രൈക്കുകൾ തെളിയിച്ചു. നിങ്ങൾ ലംഘിച്ചാൽ കൂടുതൽ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകും.'- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും കീഴിലുള്ള സർജിക്കൽ സ്‌ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ആർക്കും കൈവശപ്പെടുത്താനാവില്ലെന്ന സന്ദേശം നൽകാനായി. ചർച്ചകൾ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാലിപ്പോൾ തിരിച്ചടിക്കാനുള്ള സമയമാണ്.'- അമിത് ഷാ കൂട്ടിച്ചേർത്തു.
ഗോവയിലെ ധർബന്ധോരയിൽ നാഷണൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.
2016 സെപ്തംബറിൽ ഇന്ത്യയിലെ ഉറി, പഠാൻകോട്ട്, ഗുരുദാസ്‌പൂർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |