തളിപ്പറമ്പ്: തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചെന്ന് തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ കല്ലിങ്കീൽ പദ്മനാഭൻ. രാജിക്കത്ത് ഡി.സി.സിക്ക് നൽകിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്ക് ഭരണസമിതി അംഗത്വം രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്ത് തുടരുമെന്നും പറഞ്ഞു. കല്ലിങ്കീൽ പദ്മനാഭനെ കഴിഞ്ഞ ഒമ്പതാം തീയതി പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പിയും ഡി.സി.സിയും പദ്മനാഭനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. രാജി നൽകാത്തതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.
ബാങ്കിൽ ഇതുവരെ ഒരു കൃത്രിമവും കണ്ടെത്തിയിട്ടില്ല. കുറേക്കാലമായി ചിലർ തന്നെ വേട്ടയാടുകയാണ്. നാലു വർഷം മുന്നേ പാർട്ടിയിൽ നിന്നും സസ്‌പെൻഷനിലായ ഒരു വ്യക്തിയാണ് പാർട്ടിയിലെ ചിലരുടെ പിന്തുണയോടെ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാളയാട് വാർഡിൽ തന്നെ തോൽപ്പിക്കാൻ ഇവർ ശ്രമിച്ചു. തളിപ്പറമ്പ് സഹകരണ ബാങ്കിൽ എതിരില്ലാതെ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മത്സരമാക്കിയത് ഇതേആളുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുതാര്യതയുള്ള ഒരു ധനകാര്യ സ്ഥാപനത്തെ ഇല്ലാതാക്കാൻ ആരോപണങ്ങൾ ഉന്നയിച്ച് ശ്രമിക്കരുതെന്നും കല്ലിങ്കിൽ പറഞ്ഞു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ടി.വി. പുഷ്പകുമാരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |