കൊല്ലം: അയോദ്ധ്യയിലെ ദശരഥപുത്രൻ രാമനും പിഴയിട്ട ചടയമംഗലം പൊലീസ് വെട്ടിലായി!. 12ന് പൊലീസ് പരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റിടാതെ കാറിൽ വന്ന യുവാക്കളാണ് പൊലീസിനെ വെട്ടിലാക്കിയത്. വാഹനം തടഞ്ഞുനിറുത്തിയ പൊലീസ് പിഴ അടയ്ക്കണമെന്ന് പറഞ്ഞു. കയർത്ത് സംസാരിച്ച യുവാക്കളിലൊരാൾ വീഡിയോ എടുക്കുകയും അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു.
രസീതിൽ രേഖപ്പെടുത്താൻ മേൽവിലാസം ചോദിച്ചപ്പോൾ, പണം കിട്ടിയില്ലേ രസീത് വേണ്ട എന്നായി യുവാക്കൾ. വിലാസം നിർബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കി.യുവാക്കൾ പറഞ്ഞുകൊടുത്തത് ഇങ്ങനെ: പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോദ്ധ്യ.രസീതിൽ പൊലീസ് അതേപടി എഴുതി.
'സർക്കാരിന് കാശ് കിട്ടിയാൽ മതി'എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
ടാർഗറ്റ് തികയ്ക്കാനായി എങ്ങനെയെങ്കിലും പിഴ ഈടാക്കിയാൽ മതിയെന്ന പൊലീസിന്റെ നിർബന്ധബുദ്ധിയുടെ ഉദാഹരണമാണിതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ വിമർശനം. മേൽവിലാസ രേഖകൾ തരാൻ വിസമ്മതിച്ചെന്നും പേരും വിലാസവും ചോദിച്ചപ്പോൾ രാമന്റെ പേര് പറഞ്ഞ് കബളിപ്പിച്ചെന്നും പൊലീസ് വിശദീകരിക്കുന്നു. അതേസമയം ആർ.ടി ഓഫീസിൽ നിന്ന് വാഹന ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ആളുടെ മേൽവിലാസം അറിയിക്കാനാണ് നോട്ടീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |