കണ്ണൂർ: ഒരു സഹോദരൻ ബാങ്ക് ഉദ്യോഗസ്ഥൻ, മറ്റൊരാൾ അമേരിക്കയിൽ എൻജിനിയർ, ഇനിയൊരാൾ ബിൽഡിംഗ് കോൺട്രാക്ടർ. പക്ഷേ, സഹോദരി സരോജിനിയുടെ ജീവിതം കണ്ണൂർ തെക്കി ബസാറിലെ റോഡരികിൽ ടാർപാളിൻ കൊണ്ടു മൂടിയ പട്ടിക്കൂട്ടിൽ. ഒരു സഹോദരി ഉണ്ടായിരുന്നത് അമേരിക്കയിൽ എൻജിനിയറായിരുന്നു. അടുത്തിടെ മരിച്ചു. പ്രണയിച്ച പുരുഷനെ തേടിയുള്ള യാത്രയിൽ സരോജനിക്ക് ജീവിത സൗഭാഗ്യങ്ങൾ ഒന്നൊന്നായി കൈവിട്ടുപോവുകയായിരുന്നു; മനസിന്റെ നിയന്ത്രണവും.
വീടുമായുള്ള ബന്ധം സഹോദരങ്ങൾ എല്ലാമാസവും 67321780534 എന്ന സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുന്ന അയ്യായിരം രൂപയിലൊതുങ്ങി. മുപ്പതാം വയസിൽ വീടുവിട്ടതാണ്. ഇപ്പോൾ പ്രായം 56. പതിനാറു വർഷമായി ഇവിടെയുള്ള സരോജിനി കണ്ണൂരുകാരുടെ സ്വന്തം തെലുങ്കമ്മായി. അരയ്ക്കൊപ്പം ഉയരമുള്ള പട്ടിക്കൂട്ടിൽ അകത്തുനിന്ന് പൂട്ടി കാലങ്ങളായി അന്തിയുറങ്ങുന്നു. പട്ടിക്കൂട്ടിലെ ജീവിതം തുടങ്ങിയിട്ട് ആറു വർഷം.
പഠിച്ചത് പത്താം ക്ളാസുവരെയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ളീഷ് ഭാഷകൾ സംസാരിക്കും.
അച്ഛൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു; അമിത മദ്യപാനിയും. അമ്മയെ ഉപേക്ഷിച്ചില്ലെങ്കിലും താമസം മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു. അതുകാരണം സരോജനിയെ പഠിപ്പിച്ചത് അമ്മവീട്ടുകാർ. നിയന്ത്രണങ്ങളുടെ വേലിക്കെട്ടിലായിരുന്നു ജീവിതം. അവർ നിശ്ചയിച്ച വിവാഹത്തിന് തലകുനിച്ചു കൊടുത്തു. പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ബന്ധം ഉപേക്ഷിച്ചു. കാഴ്ചയിൽ മനസ്സിലുടക്കിയ എൽ.എൻ.ടി ഉദ്യോഗസ്ഥൻ സോമരാജനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. വീട്ടുകാർ വീണ്ടും ആലോചനകൾ കൊണ്ടുവന്നെങ്കിലും മോഹം മറ്റൊന്നായതിനാൽ സമ്മതിച്ചില്ല. കലഹം പതിവായപ്പോൾ മനസിന്റെ പിടിവിട്ടു. സോമരാജനെ തേടി വീടുവിട്ടു. ബംഗളൂരുവിലും ചെന്നൈയിലും ആൻഡമാനിലും കോയമ്പത്തൂരും സോമരാജനെ തെരഞ്ഞു. കൂലിപണിയെടുത്തു ജീവിച്ചു. കണ്ണൂരിൽ സ്ഥിരതാമസക്കാരായ ആന്ധ്രക്കാർ ഉണ്ടെന്നറിഞ്ഞ് വന്നതാണ്. പീന്നീട് എങ്ങോട്ടും പോകാൻ തോന്നിയില്ല. പത്തുവർഷത്തോളം അവർക്കിടയിൽ കഴിഞ്ഞു. സാമൂഹ്യവിരുദ്ധർ നോട്ടമിട്ടതോടെയാണ് ബലമുള്ള പട്ടിക്കൂട് പണിയിച്ച് അതിലേക്ക് താമസം മാറ്റിയത്. ഇരുപതിനായിരം രൂപ ചെലവായെന്നാണ് സരോജനി പറയുന്നത്. എന്നിട്ടും മോഷ്ടക്കൾ വെറുതേ വിട്ടില്ല. പലപ്പോഴായി രണ്ടു ലക്ഷം നഷ്ടപ്പെട്ടെന്നാണ് പറയുന്നത്. സ്വന്തമായി റേഷൻ കാർഡുണ്ട്, ആധാർ കാർഡുണ്ട്. വോട്ടവകാശവുമുണ്ട്. ഇല്ലാത്തത് വീടുമാത്രം. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. പക്ഷേ, സഹോദരൻമാരുടെ ജീവിതത്തിലെ കരടാകാൻ താത്പര്യമില്ല. ആന്ധ്രയിലേക്കൊരു യാത്ര ഇനിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |