തിരുവനന്തപുരം: ഉത്ര വധക്കേസിൽ പതിനേഴ് വർഷം തടവിനും ഇരട്ട ജീവപര്യന്തത്തിനും ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധിക്ക് ശേഷം കൊല്ലം ജില്ലാ ജയിലിൽ നിന്ന് കനത്ത പൊലീസ് കാവലിലാണ് സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. കൊവിഡ് മാർഗ്ഗ നിർദ്ദേശപ്രകാരം ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം സൂരജിനെ ശിക്ഷാപ്രതികളെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
രാജ്യത്ത് തന്നെ കേട്ടുകേൾവിയില്ലാത്തതും സംസ്ഥാനത്തിന്റെ നീതിന്യായ ചരിത്രത്തിൽ ആദ്യത്തേതുമായ കേസായിരുന്നു ഉത്രക്കേസ്. ഭാര്യയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിനായി പാമ്പിനെ ആയുധമാക്കി നടത്തിയ കൊലപാതകമെന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ട ഉത്ര വധക്കേസിൽ
കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് സൂരജിനെതിരായ വിധി പ്രസ്താവം നടത്തിയത്. പതിനേഴ് വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വർഷം, ഏഴ് വർഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ക്രൂരമായ കൊലപ്പെടുത്തിയ സൂരജിന് വധശിക്ഷ കിട്ടുമെന്നാണ് ഉത്രയുടെ കുടുംബം കരുതിയിരുന്നത്.അതിനാൽ കോടതിവിധിയോട് തൃപ്തികരമായ പ്രതികരണമായിരുന്നില്ല ഉത്രയുടെ കുടുംബാംഗങ്ങളിൽ നിന്നുണ്ടായത്. സൂരജിന്റെ പ്രായവും മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നതും പരിഗണിച്ചാണ് കോടതി സൂരജിന് ശിക്ഷയിൽ ഇളവ് അനുവദിച്ചത്. അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകാനാണ് സൂരജിന്റെ തീരുമാനം. എന്നാൽ, സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |