യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും
മാതാപിതാക്കളും അറസ്റ്റിൽ
കോടാലിക്കടിച്ച് കൊന്നത് കടം വാങ്ങിയ മൂന്ന് ലക്ഷം തിരിച്ചുചോദിച്ചതിന്
കോതമംഗലം: ചേലാട് നാടോടി പാലത്തിന് സമീപം പെരിയാർവാലി കനാലിൽ ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ നിരവത്ത് കണ്ടത്തിൽ എൽദോസ് പോളിനെ (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയും പിണ്ടിമന സ്വദേശി കൊച്ചാപ്പ എന്ന പേരിൽ അറിയപ്പെടുന്ന എൽദോ ജോയി(28), മാതാപിതാക്കളായ പുത്തൻപുരയിൽ ജോയ്, മോളി എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പിണ്ടിമന ഗ്രാമപഞ്ചായത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് എൽദോ ജോയി.
എൽദോസ് പോളിൽ നിന്ന് എൽദോ ജോയ് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പെരിയാർവാലി ഹൈലെവൽ കനാലിന്റെ നാടോടി പാലം പത്തിരി ചാൽ പള്ളിയുടെ സമീപം കനാലിന്റെ തിട്ടയിൽ എൽദോസിന്റെ സ്കൂട്ടർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എരപ്പുങ്കലിൽ സ്റ്റുഡിയോ നടത്തിയിരുന്ന എൽദോസ് 10ന് രാത്രി 10.30 മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. എൽദോയാണ് വിളിച്ചതെന്നും കടം കൊടുത്ത പണം തിരികെ വാങ്ങാൻ പോകുന്നുവെന്നാണ് എൽദോസ് പോൾ ഭാര്യയോട് പറഞ്ഞത്. ഇരുവരുടെയും വീടുകൾ തമ്മിൽ 250 മീറ്റർ ദൂരം മാത്രമേയുള്ളൂ. എൽദോയുടെ വിവാഹനിശ്ചയം അടുത്തിടെ നടന്നിരുന്നു. കഴിഞ്ഞിരുന്നു. വിവാഹത്തിന്റെ ആവശ്യങ്ങൾക്കായാണ് എൽദോ മൂന്ന് ലക്ഷം രൂപ വാങ്ങിയത്. വീട്ടിലെത്തിയെ എൽദോസിനെ കാത്ത് എൽദോയും പിതാവ് ജോയിയും വീട്ടിലേക്കുള്ള വഴിയിൽ നിൽപുണ്ടായിരുന്നു. പണത്തെച്ചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ എൽദോസിന്റെ സ്കൂട്ടർ മറിഞ്ഞുവീണു. സ്കൂട്ടർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ എൽദോസിന്റെ തലയ്ക്ക് പിന്നിൽ തന്റെ കൈയിലുണ്ടായിരുന്ന മഴു കൊണ്ട് അടിക്കുകയായിരുന്നു. തല തകർന്ന എൽദോസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് എൽദോയും ജോയിയും ചേർന്ന് എൽദോസിനെ സ്കൂട്ടറിലിരുത്തി പെരിയാർവാലി കനാലിന് സമീപത്തെ തിട്ടയിൽ കൊണ്ടിട്ടു. അതിനുശേഷം വീട്ടിലേക്ക് മടങ്ങി. എൽദോസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കനാലിന് വശത്തേക്ക് എറിയുകയും ചെയ്തു. തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയപ്പോഴും എൽദോയും മാതാപിതാക്കളും ഒന്നുമറിയാത്തതു പോലെ പെരുമാറുകയും ചെയ്തു.
മഴു, എൽദോസ് പോളിന്റെ മൊബൈൽ ഫോൺ എന്നിവ കത്തിച്ച് കളഞ്ഞത് പ്രതിയുടെ മാതാവ് മോളിയാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയുടെ മാതാവിനേയും പ്രതി ചേർത്തു.
പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്ന സ്ഥലത്ത് നിന്നോ എൽദോസിന്റെ വീട്ടിൽ നിന്നോ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. മാത്രമല്ല, മൃതദേഹത്തിന്റെ തലയ്ക്ക് പിന്നിൽ മാരക മുറിവ് കണ്ടെത്തിയതും സ്കൂട്ടറിന് കാര്യമായ കേടുപാട് ഇല്ലാത്തതും താക്കോൽ ഓഫ് ചെയ്തിരുന്നതും സംശയം ഇരട്ടിപ്പിച്ചു. കനാലിൽ വീഴുമ്പോഴുള്ള മുറിവല്ല ഇതെന്ന് പൊലീസ് സർജ്ജനും വ്യക്തമാക്കിയിരുന്നു. തുടർന്ന്, പൊലീസ് എൽദോസിന്റെ ഭാര്യയുടെ മൊഴിയെടുത്തു. ഫോൺ വന്നിട്ടാണ് പുറത്തേക്ക് പോയതെന്ന് അവർ പറഞ്ഞു. ഇതോടെ പൊലീസ് എൽദോസിന്റെ ഫോൺ രേഖകൾ പരിശോധിക്കുകയും എൽദോയുമായി സംസാരിച്ചെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് എൽദോയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. മകൻ പിടിയിൽ ആകും എന്ന് ഉറപ്പായ മോളി, കനാലിലിലേക്കു വലിച്ചെറിഞ്ഞ ഫോൺ ബുധനാഴ്ച രാവിലെ തപ്പിയെടുക്കുകയും വീട്ടിൽ കൊണ്ടുവന്ന് അമ്മിക്കല്ലിൽ വച്ച് അടിച്ച് പൊട്ടിച്ച ശേഷം കത്തിക്കുകയും ചെയ്തു. കൂടാതെ കൊല്ലാൻ ഉപയോഗിച്ച മഴുവിന്റെ കൈ ചെറിയ കഷണങ്ങൾ ആക്കി കത്തിച്ചു കളയുകയും ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ എൽദോ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മോളിയെയും പ്രതി ചേർത്തത്. ഫോണിന്റെയും മഴുവിന്റെ ശേഷിച്ച ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.
എൽദോസ് പോളിന്റെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |