കൊല്ലം: "വൈശാഖ് രാജ്യത്തിന്റെ വീരപുത്രനാണ്, വിയോഗത്തിന്റെ വ്യഥയുള്ളപ്പോഴും നമുക്ക് അഭിമാനമാണ് ആ ധീരൻ"- നടൻ മോഹൻലാലിന്റെ വാക്കുകൾ വൈശാഖിന്റെ അമ്മയ്ക്ക് ആശ്വാസവും അഭിമാനവുമായി. ഇന്നലെ രാവിലെ ഏഴിനാണ് മോഹൻലാലിന്റെ വിളിയെത്തിയത്. മൂന്ന് മിനിട്ട് നേരം വൈശാഖിന്റെ അമ്മ ബീനാകുമാരിയോട് മോഹൻലാൽ സംസാരിച്ചു. പട്ടാളക്കാരന്റെ ജീവിതം നാടിന് വേണ്ടിയാണെന്നും ഓരോ ഭാരതീയനും വൈശാഖിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ലാൽ പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. തിരികെ അധികം വർത്തമാനം പറയാനാകാതെ വിഷമിച്ച അമ്മയെ ആശ്വസിപ്പിക്കുകയായിരുന്നു മോഹൻലാൽ. പൂർണ സൈനിക ബഹുമതികളുമായി വൈശാഖ് മണ്ണിലലിഞ്ഞതിന്റെ ദുഃഖം തളംകെട്ടിനിൽക്കുന്ന വീട്ടിലേക്കാണ് ലെഫ്റ്റനന്റ് കേണലായ മോഹൻലാലിന്റെ ആശ്വാസ വാക്കുകളെത്തിയത്. വൈശാഖിന്റെ അമ്മയുമായി സംസാരിച്ച കാര്യം ലാൽ ഫേസ്ബുക്കിലടക്കം ഷെയർ ചെയ്യുകയുമുണ്ടായി. ഇട്ടിമാണി സിനിമാ ലൊക്കേഷനിൽ വച്ച് വൈശാഖ് പരിചയപ്പെട്ടതും സെൽഫിയെടുത്തതും ലാൽ ഓർമ്മിച്ചു. ലാലിന്റെ കുറിപ്പിന്റെ പൂർണരൂപം-" കശ്മീർ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചുനേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപ്പെട്ട തീവ്ര വേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോട് ആദരാഞ്ജലികൾ... ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു. ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എന്റെ മനസിൽ മായാതെ നിൽക്കുന്നു".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |