എം.എ. യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡൽഹി: ഇന്ത്യൻ ഭക്ഷ്യ-സംസ്‌കരണ റീട്ടെയിൽ രംഗത്ത് ലുലു ഗ്രൂപ്പ് കൂടുതൽ നിക്ഷേപം നടത്തും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ലുലുവിന്റെ ഇന്ത്യയിലെ വികസന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രിയെ യൂസഫലി ധരിപ്പിച്ചു. ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
ലക്‌നൗ, തിരുവനന്തപുരം ഷോപ്പിംഗ് മാളുകൾ ഈ വർഷാവസാനം പ്രവർത്തനസജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് ഈരംഗത്ത് ഇന്ത്യയിൽ നടത്തി. ഒട്ടേറെപ്പേർക്ക് തൊഴിലും ലഭിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള കേന്ദ്ര ഉത്തേജക പദ്ധതികൾ വാണിജ്യ-വ്യവസായ മേഖലയ്ക്ക് പുത്തനുണർവേകി. ഒട്ടേറെ പ്രവാസി നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്.
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുമെന്ന മോദി സർക്കാരിന്റെ പുതിയ നയമാണ് ഇതിനുള്ള ഊർജം. ഭക്ഷ്യസംസ്‌കരണ രംഗത്ത് ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഉത്തർപ്രദേശ് സർക്കാർ അനുവദിച്ച ഭൂമിയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭനടപടികൾ പുരോഗമിക്കുന്നു. കശ്‌മീരിൽ നിന്നുള്ള ഭക്ഷ്യകയറ്റുമതിയും ഉയർത്തും. ഗുജറാത്തിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കാനുള്ള ചർച്ചകളും നടക്കുകയാണെന്ന് പ്രധാനമന്ത്രിയോട് യൂസഫലി പറഞ്ഞു.
ഇന്ത്യൻ ഭക്ഷ്യ സുരക്ഷയിലും ഇന്ത്യൻ ഉത്‌പന്നങ്ങളെ ആഗോള വിപണനശൃംഖലയിൽ എത്തിക്കാനും ലുലു നടത്തുന്ന പ്രവർത്തനങ്ങൾ സന്തോഷകരമാണെന്നും പ്രാദേശിക ഉത്‌പന്നങ്ങൾക്ക് മികച്ച പ്രചാരവും കർഷകർക്ക് മെച്ചപ്പെട്ട വരുമാനവുമാണ് ഇതുവഴി ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |