തിരുവനന്തപുരം: നഗരസഭയിലെ നികുതിവെട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും നേമം സോണൽ ഓഫീസിലെ ക്യാഷറുമായ സുനിത അറസ്റ്റിൽ. ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്റ് ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. സുനിത അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്.
നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. ഈ ദിവസങ്ങളിൽ നികുതി പിരിച്ച തുക ബാങ്കിൽ അടയ്ക്കാതെ ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നരവർഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും തട്ടിപ്പിൽ അറസ്റ്റ് വൈകുന്നതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം 5,12,000 രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണൽ ഓഫീസിൽ നടന്നിട്ടുള്ളത്. നികുതി ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ പിരിഞ്ഞ് കിട്ടിയ പണത്തിന്റെ കണക്കിൽ കൃത്രിമം കാണിച്ച് തട്ടിയെടുത്തുവെന്നാണ് ബിജുവിന് എതിരായ ആരോപണം. കാഷ്യർ നിക്ഷേപിക്കാൻ നൽകിയ പണം ബിജു നിക്ഷേപിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബിജുവിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |