തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ രോഗപ്രതിരോധ സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിക്കാത്തവരിൽ ആന്റിബോഡി സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്ന് പഠന റിപ്പോർട്ട്. അതുകൊണ്ടു തന്നെ ഇത്തരം രോഗികളെ കൊവിഡ് ബാധിച്ചാൽ അത് അവരുടെ ആരോഗ്യനില കൂടുതൽ സങ്കീർണ അവസ്ഥയിൽ എത്തുമെന്നും പഠനങ്ങളിൽ പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന്റെ അനൽസ് ഒഫ് ദ റൂമാറ്റിക് ഡിസീസ് (എ.ആർ.ഡി) എന്ന മെഡിക്കൽ പ്രസിദ്ധീകരണത്തിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരത് ബയോടെക് നിർമ്മിക്കുന്ന കൊവാക്‌സിന് വിദേശരാജ്യങ്ങൾ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്നതും ഇതുമായി ചേർത്തുവച്ചുവേണം വായിക്കാൻ.
പഠനം 114 രോഗികളിൽ
കൊവാക്‌സിന്റെ കണ്ട് ഡോസ് സ്വീകരിച്ച ആട്ടോ ഇമ്മ്യൂൺ റൂമാറ്റിക് ഡിസീസസ് (എ.ഐ.ആർ.ഡി) എന്ന അസുഖമുള്ള 114 രോഗികളിലാണ് ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നത്. വാക്‌സിൻ സ്വീകരിച്ച് 30ാം ദിവസം ഇവരുടെ സെറം ശേഖരിച്ച് പരിശോധിച്ചു. എന്നാൽ, 60 ശതമാനം പേരിലും പ്രതിരോധ ശേഷി നൽകുന്ന ആന്റി - എസ് ആന്റിബോഡി രൂപപ്പെട്ടിട്ടില്ല. 71 ശതമാനം പേരിൽ വൈറസിനെ തടയാനുമായില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ വാക്‌സിൻ നയം അടിയന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടി.
പഠനം ഒരു ചൂണ്ടുപലക
കൊവാക്‌സിൻ രണ്ടിനും 18നും ഇടയിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് വിദഗ്ദ്ധ സമിതി അനുമതി നൽകിയതിന് പിന്നാലെയാണ് കേരളത്തിലെ ഈ പഠനം പുറത്തുവന്നതെന്നാണ് ശ്രദ്ധേയം. ഇന്ത്യയിൽ 18 വയസിന് മുകളിലുള്ളവരിൽ 10 മുതൽ 15 ശതമാനം പേർ കൊവാക്‌സിൻ ആണ് സ്വീകരിച്ചത്. അതിനാൽ തന്നെ കുട്ടികളിലെ അടിയന്തര ഉപയോഗം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇന്ത്യയിൽ രോഗപ്രതിരോധ സംവിധാനം നേരാവണ്ണം പ്രവർത്തിക്കാത്ത തരത്തിലുള്ള (ഇമ്മ്യുണോസപ്രസന്റ്സ്) രണ്ട് കോടി രോഗികളാണുള്ളത്. ഇവരിൽ കൊവിഡ് കാരണമോ കൊവിഡാനന്തരമോ ഉണ്ടാകാനുള്ള സങ്കീർണതകൾ സാധാരണയിലും കൂടുതലാണെന്ന് പ്രശസ്ത റൂമറ്റോളിജിസ്‌റ്റ് ഡോ. പദ്മനാഭ ഷേണായി ചൂണ്ടിക്കാട്ടി. എയ്‌ഡ്‌സ്, കാൻസർ, അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായ രോഗികൾ എന്നിവരാണ് ഇമ്മ്യുണോസപ്രസന്റ്സ് വിഭാഗത്തിലുള്ളത്. ഇത്തരം രോഗികളിൽ കൊവിഡ് വൈറസിന്റെ ശക്തമായ വകഭേദങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളിലും സമാനമായ സ്ഥിതിവിശേഷമാകും ഇത് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവാക്‌സിൻ
നിർമ്മാതാക്കൾ: ഭാരത് ബയോടെക്
ഡോസുകൾ തമ്മിലുള്ള ഇടവേള: 28 ദിവസം
ഫലപ്രാപ്തി: 77 ശതമാനം (കമ്പനി അവകാശപ്പെടുന്നത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |