ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കുന്നത് താൻ തന്നെയാണെന്ന് സൂചിപ്പിച്ച് സോണിയ ഗാന്ധി. കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനു വേണ്ടിയുള്ള മുറവിളി പല കോണിൽ നിന്നും ഉയരവെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായിട്ടാണ് ചുമതല വഹിക്കുന്നത്.
തന്നോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് പറയാം, മാദ്ധ്യമങ്ങൾ വഴി സംഘടനാ കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിന് സമ്പൂർണമായ തോതിൽ പ്രവർത്തിക്കുന്ന അദ്ധ്യക്ഷൻ വേണം എന്ന് ജി23 നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു.
അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി വരണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനിടെയാണ് സോണിയ ഗാന്ധി പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും, കർഷക പ്രക്ഷോഭം, കൊവിഡ് കാലത്തെ ദുരിതാശ്വാസ പാക്കേജ്, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളും മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയിരുന്നു എന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
പാർട്ടിയുടെ നയരൂപീകരണ സമിതിയാണ് പ്രവർത്തക സമിതി. ഈ യോഗത്തിലാണ് പാർട്ടി സുപ്രധാന തീരുമാനങ്ങൾ എടുക്കാറ്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും നടക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് വിമത ശബ്ദങ്ങൾക്കെതിരെ സോണിയയുടെ ആമുഖ പ്രസംഗം.
പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് അടുത്തിടെ 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. അവർ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ശക്തമായ നേതൃത്വമില്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി എന്നാണ് ജി23 നേതാക്കളുടെ നിലപാട്. ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് അറിയുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾ വളരെ ശക്തമായ ഭാഷയിൽ അടുത്തിടെ ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങൾക്കെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |