കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ളാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. മൂന്ന് വീടുകൾ ഒലിച്ചുപോയി.13 പേരേ കാണാതായെന്നാണ് വിവരം. ഇതിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.
ശക്തമായ മഴയെതുടർന്ന് കൂട്ടിക്കലിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.13 പേരെ കാണാതായതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മൂന്ന് വീടുകളും പ്രദേശത്തെ കടയും ഒലിച്ചുപോയെന്നും, കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ മഴയും മണ്ണിടിച്ചിലുമുള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിചേരാനാകാത്ത വിധം കൂട്ടിക്കൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളം കയറി. കൂട്ടിക്കലിന് പുറമെ ഏന്തയാർ, കൂട്ടക്കയം കവലകളും കാഞ്ഞിരപ്പള്ളി നഗരവും വെള്ളത്തിൽ മുങ്ങി. റോഡ് മാർഗം പ്രദേശത്തെത്താൻ നിലവിൽ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശവാസികൾ പലരും വീടിന്റെ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കോട്ടയം ജില്ലയിൽ കിഴക്കൻ മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടനെത്തുമെന്നും അറിയിച്ചു. പൂഞ്ഞാർ ബസ് സ്റ്റോപ്പ് പൂർണമായും വെള്ളത്തിലായെന്നാണ് വിവരം. ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാലം തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |