ഒ.പി, ഐ.പി പുനഃസ്ഥാപിച്ചു, തിങ്കളാഴ്ച മുതൽ പഴയവിധം
പാലക്കാട്: കൊവിഡ് സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഒ.പി, ഐ.പി ചികിത്സാവിഭാഗങ്ങൾ തിങ്കളാഴ്ച മുതൽ ജില്ലാശുപത്രിയിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് രോഗികൾ കൂടിയതിനെ തുടർന്ന് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഒ.പി, ഐ.പി വിഭാഗം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ജില്ലാ ആശുപത്രി വീണ്ടും പഴയപോലെയാകുന്നത്. ചികിത്സാ വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ നിന്നും മാറ്റിയത് രോഗികൾക്ക് ഏറെ ദുരിതമായിരുന്നു. ജില്ലാ ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ രോഗികളുടെ അലച്ചിൽ കുറയുമെന്നാണ് പ്രതീക്ഷ.
ഇനിയെല്ലാം സാധാരണ നിലയിൽ
ടോക്കൺ അടിസ്ഥാനത്തിലാകും ഒ.പി പ്രവർത്തിക്കുക. ചികിത്സ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ അണുനശീകരണം നടത്തി. മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഉപകരണങ്ങൾ തിരികെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതലാണ് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയത്. സ്‌പെഷ്യാലിറ്റി ഒ.പി, ഐ.പി ഒഴികെയുള്ള ചികിത്സകൾ മെഡിക്കൽ കോളജിലായിരുന്നു നടത്തിയത്.
തീവ്ര കൊവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ഐ.സി.യു വാർഡ് ഉൾപ്പെടെ 100 കിടക്കകൾ മാറ്റിവയ്ക്കും.
- ജില്ലാ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |