വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ചക്ര തീർത്ഥ കുളത്തിലെ ജലനിരപ്പ് ഉയർന്നിട്ടും ജലം ഒഴുക്കി വിടുന്നതിനുള്ള നടപടികൾ ദേവസ്വം അധികൃതർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ജനാർദനസ്വാമി ക്ഷേത്രക്കുളത്തിലെ ജലനിരപ്പ് ക്രമാതീതമായ തോതിൽ ഉയർന്നതിനെത്തുടർന്നാണ് അപകട ഭീക്ഷണിയിലായത്.
കുളത്തിലെ കൽപ്പടവുകൾ വരെയും വെള്ളം ഉയർന്നതിനാൽ ഭക്തജനങ്ങൾക്കും, പ്രദേശവാസികൾക്കും കുളത്തിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. അധിക ജലം ഒഴുക്കി വിടുന്ന ഓവ് അടഞ്ഞതും വാൽവ് കേടായതും കാരണമാണ് സുഗമമായ നീരൊഴുക്കിന് തടസം നേരിടുന്നത്. ജലനിരപ്പ് നിശ്ചിത നിരപ്പിൽ ക്രമീകരിക്കുന്ന ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് തൊട്ടടുത്ത കുളമായ പാത്രക്കുളത്തിലേക്ക് വെള്ളം ഒഴുക്കുന്ന ഓവ് അടഞ്ഞതാണ് മറ്റൊരു പ്രധാന കാരണം. ചക്രതീർത്ഥക്കുളത്തിലെ അധികജലം ഇവിടെയുള്ള കൈതോട് വഴി പാപനാശം കടപ്പുറത്തേക്ക് ഒഴുകി പോവുകയാണ് പതിവ്.
കുളത്തിലെ ജലം ഒഴുക്കിവിടുന്നതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് ദേവസ്വം ബോർഡ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
നിർമ്മാണപ്പിഴവും പ്രതിസന്ധിയിലാക്കി
2015ൽ തുടങ്ങിയ കുളത്തിന്റെ വിപുലമായ നവീകരണത്തിൽ തുടക്കം മുതലുള്ള നിർമാണപ്പിഴവുകൾ കാരണമാണ് കുളത്തിന്റെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് നാട്ടുകാരും, ഭക്തജനങ്ങളും പറയുന്നത്. അടിയന്തര സാഹചര്യത്തിൽ വെള്ളം
തുറന്നുവിടാൻ ഒരുക്കിയ വാൽവ് സംവിധാനം കേടായതും പ്രതിസന്ധിയായി.
നിലവിലെ സാഹചര്യത്തിൽ ആളുകൾ കുളത്തിലേക്ക് ഇറങ്ങാൻ സാദ്ധ്യതയുള്ള ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ മുഖവിലക്കെടുക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |