തിരുവനന്തപുരം: അവാർഡ് നിർണയത്തിന് രണ്ട് ജൂറികളെ പരീക്ഷിച്ച് (പ്രാഥമിക ജൂറി, അന്തിമ ജൂറി) ആദ്യത്തെ അവാർഡ് നിർണയത്തിലും അവാർഡ് നിർണയം കടുകട്ടിയായി. പ്രാഥമിക ജൂറി തള്ളിക്കളഞ്ഞ 'സൂഫിയും സുജാതയും' എന്ന ചിത്രം അന്തിമജൂറി വിളിച്ചു വരുത്തി കണ്ടപ്പോൾ ലഭിച്ചത് എം.ജയചന്ദ്രന് സംഗീതത്തിനുള്ള ഇരട്ട അവാർഡുകൾ ഉൾപ്പെടെ അഞ്ച് അവാർഡ്. നിത്യാ മാമ്മൻ (ഗായിക) നൃത്തം ( ലളിത സോബി, ബാബു സേവ്യർ),ശബ്ദമിശ്രണം (അജിത് എബ്രഹാം ജോർജ്) എന്നിവയാണ് ലഭിച്ച മറ്റ് അവാർഡുകൾ.
അന്തിമ ജൂറിക്കു മുന്നിലെത്തിയ ചിത്രങ്ങളിൽ സംഗീത അവാർഡുകൾ കൊടുക്കാൻ തക്കതൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 'സൂഫിയും സുജാതയും' കാണാൻ അന്തിമജൂറി തീരുമാനിച്ചത്. അതോടെ അവാർഡ് നിർണയത്തിന്റെ രീതി തന്നെ മാറി. ജൂറിയിൽ അഭിപ്രായ വ്യത്യാസവും ശക്തമായി. ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും മികച്ച ചിത്രമായി തിരഞ്ഞെടുക്കണമെന്ന് പ്രാഥമികജൂറിയിൽ ഒന്നിന്റെ ചെയർമാനായിരുന്ന ഭദ്രൻ നിർദേശിച്ചു. അന്തിമ ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം ഭദ്രന്റെ അഭിപ്രായത്തോട് യോജിച്ചു.
ഒരാൾ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'ത്തിന് പുരസ്കാരം നൽകണമെന്ന് പറഞ്ഞു. പ്രാഥമിക ജൂറികളിൽ ഒന്നിന്റെ ചെയർമാനും കന്നട സംവിധായകനുമായ പി.ശേഷാദ്രിയുൾപ്പെടെ മറ്റുള്ളവർ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തന്നെയാണ് മികച്ച ചിത്രമെന്ന് നിലാപടിൽ ഉറച്ചു നിന്നു ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മികച്ച സിനിമയായത്. സംവിധായകൻ, നടി എന്നി പുരസ്കാരങ്ങൾക്കും സൂഫിയും സുജാതയും പരിഗണിക്കപ്പെട്ടു.
രണ്ടാമത്തെ ചിത്രത്തിനും കഥയ്ക്കും ഉള്ള പുരസ്കാരം 'തിങ്കളാഴ്ച നിശ്ചയം' നേടി. സ്വഭാവ നടനുള്ള മത്സരത്തിൽ സുധീഷിനൊപ്പം സുരാജ് വെഞ്ഞാമൂടും രംഗത്തുണ്ടായിരുന്നു. എന്നാൽ 'എന്നിവർ', ഭൂമിയിലെ മനോഹരസ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയം ജൂറിയുടെ ആകെ പ്രശംസപിടിച്ചുപറ്റി. അന്തിമ അവാർഡ് തീരുമാനത്തിനായി വെള്ളിയാഴ്ച 7ന് കൂടിയ ജൂറിഅംഗങ്ങളുടെ യോഗം അവസാനിച്ചത് രാത്രി 9.30ഓടെ.
നടിക്കുള്ള പുരസ്കാരത്തിന് മത്സരിച്ചത് 6 പേർ
നടി, നടൻ, സംവിധായകൻ, മികച്ച സിനിമ എന്നിവയുടെ നിർണയ വേളയിൽ ജൂറി അംഗങ്ങൾ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിച്ച് വാദങ്ങൾ ഉയർത്തിയെങ്കിലും ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയസൂര്യ നേടിയത് ഫഹദ് ഫാസിലിനേയും ബിജുമേനോനേയും മറികടന്ന്. ഏറ്റവും കൂടുൽ പേർ ഇഞ്ചോടിഞ്ച് മത്സരിച്ചത് മികച്ച നടിക്കു വേണ്ടിയായിരുന്നു. ആറ് പേരായിരുന്നു അവസാന നിമിഷം വരെ ജൂറി പരിഗണിച്ചത്.
ട്രാൻസ്, മാലിക് എന്ന സിനിമകളിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ അവസാന റൗണ്ടിലെത്തിച്ചത്. അയ്യപ്പനും കോശിയിലേയും അഭിനയം ബിജു മേനോനേയും അവസാന മൂന്നു പേരിലൊരാളാക്കി. ഒടുവിൽ 'വെള്ള'ത്തിലെ ജയസൂര്യയുടെ പ്രകടനത്തിനാണ് ജൂറി അംഗങ്ങളിൽ കൂടുൽ പേർ പിന്തുണയ്ക്കുകയായിരുന്നു.
മദ്യപാനാസക്തിയിൽ നിന്നും വിമുക്തനാകാൻ കഴിയാത്ത ഒരാളുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായസമായി ജയസൂര്യ അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
മികച്ച നടിക്കുവേണ്ടിയുള്ള മത്സരത്തിൽ ഒരോ ജൂറി അംഗവും ഓരോ പേരുകളാണ് ആദ്യം ഉയർത്തിക്കാട്ടിയത്. അന്ന ബെൻ (കപ്പേള), സിജി പ്രദീപ് (ഭാരതപ്പുഴ), ശ്രീരേഖ (വെയിൽ) നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), രജിഷ വിജയൻ (ഖോ ഖോ, ലൗ), അദിതി റാവു (സൂഫിയും സുജാതയും) എന്നിവരാണ് മത്സരിച്ചത്. ജൂറി അംഗങ്ങൾ പരസ്പരമുണ്ടാക്കിയ സമവായത്തിനൊടുവിൽ അന്ന ബെൻ, സിജിപ്രദീപ്, ശ്രീരേഖ എന്നിവരെ പരിഗണിച്ചു. ഒടുവിൽ ജെസി എന്ന പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെ ആവിഷ്കരിച്ച പ്രകടനം വിലയിരുത്തി അന്ന ബെൻ മികച്ച നടിയായി. അതിജീവനത്തിനായി ഉഴറുന്ന ഒരു സ്ത്രീയുടെ (സുഗന്ധി) ഒറ്റപ്പെടലും തിരസ്കാരങ്ങളും ആവിഷ്കരിച്ച സിജി പ്രദീപിന് പ്രത്യേക ജൂറി അവാർഡും വിധവയുടെ ജീവിതാവസ്ഥകളെ അവതരിപ്പിച്ച ശ്രീരേഖ മികച്ച സ്വഭാവനടിയുമായി.
ഭദ്രൻ പിണങ്ങി മടങ്ങി?
സംസ്ഥാന അവാർഡ് പ്രഖ്യാപന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതെ സംവിധായകൻ ഭദ്രൻ കൊച്ചിയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങിയതെന്ന് മറ്റ് ജൂറി അംഗങ്ങൾ പറഞ്ഞു. അവാർഡ് പ്രഖ്യാപിക്കുമ്പോൾ എല്ലാവരുടേയും ആവശ്യമില്ലാത്തിതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ഭദ്രൻ പറഞ്ഞു. എന്നാൽ ജൂറിയിൽ ഭദ്രന്റെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാത്തതിലെ പ്രതിഷേധമാണ് ഇതിനു കാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |