കൊച്ചി: ഇന്ത്യയിലെ ആദ്യ ഡിമെൻഷ്യ സൗഹൃദ നഗരമായി കൊച്ചി നഗരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുസാറ്റ് സയൻസ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഡിമെൻഷ്യ ക്ലിനിക്കുകളുടെയും കെയർ ഹോമിന്റെയും ഉദ്ഘാടനവും ഡിമെൻഷ്യ സൗഹൃദ ജില്ല എന്ന പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കലും നടന്നു.
ഓരോ പ്രദേശത്തിന്റെയും വികസനത്തിന്റെ പ്രധാനപ്പെട്ട സൂചിക വയോജനങ്ങളോടുള്ള കാഴ്ചപ്പാടാണെന്നും വാർദ്ധക്യത്തിലേയ്ക്ക് എത്തിയവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ധാർമ്മിക ചുതലയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ശാസ്ത്ര സാങ്കേതിക സർവകലാശാലാ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ ഭാഗമായ ഉദ്‌ബോധിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും മാജിക്‌സ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി ആപ്പ് പ്രകാശനം ചെയ്തു. മേയർ എം. അനിൽകുമാർ,ടി.ജെ. വിനോദ് എം.എൽ.എ, പ്രൊഫ. കെ.എ മധുസൂദനൻ, ഡോ.ബേബി ചക്രപാണി തുടങ്ങിയവർ സംസാരിച്ചു
ഉദ്ബോധിന്റെ ലക്ഷ്യങ്ങൾ
ഡിമെൻഷ്യ രോഗാവസ്ഥയെക്കുറിച്ചു ബോധവത്കരിക്കുക
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക
സഹായികൾക്കും ബന്ധുക്കൾക്കും പരിചരിക്കാൻ പ്രത്യേക പരിശീലനം നൽകുക
ഇതിലൂടെ ഇവരെ സമൂഹത്തിന്റെ ഭാഗമാക്കുകയാണ് ഉദ്‌ബോധിന്റെ ലക്ഷ്യം
പച്ചാളത്ത് പകൽവീട്
മന:ശാസ്ത്ര ഉപദേശങ്ങൾ, നിയമോപദേശങ്ങൾ എന്നിവ ആപ്പ് വഴിയും നേരിട്ടും ലഭ്യമാക്കും. ക്ലിനിക്കൽ സൗകര്യങ്ങൾ സൗജന്യമായി ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഡിമെൻഷ്യ ക്ലിനിക്കിൽ ലഭിക്കും. സൗജന്യ പരിചരണത്തിനായുള്ള പകൽവീട് ഒരുക്കിയിട്ടുള്ളത് പച്ചാളം പി.ജെ.ആന്റണി സാംസ്‌കാരിക കേന്ദ്രത്തിനോട് അനുബന്ധിച്ചാണ്. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തിൽ അടുത്ത ഘട്ടമായി പദ്ധതി ഗ്രേറ്റർ കൊച്ചി മേഖലയിലുള്ള മുൻസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിലൂടെ എറണാകുളം ജില്ലയെ ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |