ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസിൽ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട നിധിൻ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാർ ഡിസ്ചാർജ് ആയതോടെയാണ് ഉച്ചയ്ക്ക് 12ഓടെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിൽ സംഘർഷമുണ്ടായത്. കിണറ്റിൽ വീണു മരിച്ച ശൂരനാട് വടക്ക് പാതിരിക്കൽ അരവണ്ണൂർ കളീക്കൽ സരസമ്മയുടെ (85) മൃതദേഹത്തെ അനുഗമിച്ച് താലൂക്ക് ആശുപത്രിയിലെത്തിയതാണ് ശ്രീകുമാറും നിധിനും. സരസമ്മയുടെ മരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് മെഡിക്കൽ ഓഫീസറും ശ്രീകുമാറും തമ്മിലുണ്ടായ വാക്കേറ്റം കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ മെഡിക്കൽ ഓഫീസർ ഗണേശ് കൊട്ടിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു സമരത്തിലായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കാഞ്ഞിരംവിള അജയകുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |