ന്യൂഡൽഹി: വിമർശനങ്ങൾ മാദ്ധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്നും കാര്യങ്ങൾ നേരിട്ട് പറയണമെന്നും പാർട്ടിയിൽ ജനാധിപത്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ജി 23 നേതാക്കൾക്ക് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മറുപടി.
തുറന്നു പറച്ചിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ, കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പറയേണ്ടതില്ല. സ്വതന്ത്രവും സത്യസന്ധവുമായ ചർച്ചയാണ് ആഗ്രഹിക്കുന്നത്. താൻ മുഴുവൻസമയ അദ്ധ്യക്ഷയാണ്. പാർട്ടിയുടെ പുനരുജ്ജീവനമാണ് പ്രധാനം. അതിന് ഐക്യം വേണം. നേതാക്കൾ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കണം-സോണിയ പറഞ്ഞു.
പരിശീലന പദ്ധതി
താഴെത്തട്ടുമുതൽ മുതൽ മുകളിലേക്ക് നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള വിപുലമായ പരിശീലന പദ്ധതിക്ക് പാർട്ടി തുടക്കം കുറിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
പാർട്ടി പ്രത്യയശാസ്ത്രം, നയപരിപാടികൾ, കോൺഗ്രസ് പ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ, താഴെത്തട്ടിലേക്കെത്തുന്ന പ്രചാരണം, തിരഞ്ഞെടുപ്പ് നടത്തിപ്പ്, നിലവിലെ സർക്കാരിനെ എതിർക്കൽ തുടങ്ങിയവയിലാണ് പരിശീലനം. സേവാഗ്രാം വാർധയിൽ നവംബർ 12മുതൽ 15 വരെയാണ് പരിശീലനപരിപാടി. തുടർന്ന് സംസ്ഥാന, ജില്ല, ബ്ളോക്ക് തലത്തിൽ പരിശീലനം നൽകും.
ജൻജാഗരൺ അഭിയാൻ
പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെ നവംബർ 14 മുതൽ 29വരെ ജൻജാഗരൺ അഭിയാൻ എന്ന പേരിൽ രാജ്യ വ്യാപകമായി പാർട്ടി പ്രക്ഷോഭം നടത്തും. പി.സി.സി, ഡി.സി.സി, ബ്ളോക്ക് തലങ്ങളിൽ പദയാത്രകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |