തൃശൂർ: ഫോൺവിളികളും അന്വേഷണവും സസ്പെൻഷനുമെല്ലാം തകൃതിയായി നടക്കുമ്പോഴും വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ഫോൺവിളിയും ലഹരി ഉപയോഗവും നിർബാധം തുടരുന്നു. കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്ന് ആരോപിച്ചാണ് ഈയിടെ സൂപ്രണ്ട് അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്തത്. ഇന്നലെ പ്രാഥമികമായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോഴും തുടരന്വേഷണമെന്ന പതിവ് പല്ലവി മാത്രമാണ് മുന്നോട്ടുവച്ചത്. അതേസമയം കഴിഞ്ഞ ദിവസം കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിൽ നിന്ന് കഞ്ചാവും മൊബൈലും പിടികൂടി. തുടർച്ചയായാണ് ഇയാളിൽ നിന്ന് ഫോണും ലഹരി വസ്തുക്കളും പിടികൂടുന്നത്. ഒരു മാസം മുമ്പ് ഇയാളിൽ നിന്ന് ഫോണും കഞ്ചാവും പിടികൂടിയപ്പോൾ ഒറ്റയ്ക്കുള്ള സെല്ലിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് പഴയ സെല്ലിലേക്ക് മാറ്റിയിരുന്നു.
ടിറ്റോയുടെ സെല്ലിലെ ശുചിമുറിയിൽ നിന്നാണ് സിം കാർഡ് ഇല്ലാത്ത മൊബൈൽ പിടികൂടിയത്. അഭിലാഷ് എന്ന തടവുകാരനിൽ നിന്നും മൊബൈലും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. ജോലിക്കായി പുറത്തിറങ്ങിയ തടവുപുള്ളി ഫൈസലിൽ നിന്ന് ദേഹ പരിശോധനയ്ക്കിടെ കഞ്ചാവ് പിടിച്ച സംഭവവുമുണ്ടായി. ജയിലിന്റെ പമ്പിൽ സംശയാസ്പദമായി കണ്ട രണ്ട് പേരെ ചോദ്യം ചെയ്ത് പരിശോധിക്കുന്നതിനിടെ ശുചിമുറിയിൽ ഒളിപ്പിക്കാൻ ശ്രമിച്ച കഞ്ചാവുമായി മാടക്കത്തറ സ്വദേശി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരിൽ നിന്നും കഞ്ചാവ് പിടികൂടി. ജയിലിനകത്തേക്ക് കടത്താനുള്ള കഞ്ചാവാണ് ഇതെന്ന് സംശയിക്കുന്നു.
നേരത്തെ ജയിലിൽ ഫോൺവിളിയും ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുന്നതായും ഇത് തടയുന്നതിൽ ജയിൽ സൂപ്രണ്ട് നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് സൂപ്രണ്ടായിരുന്ന എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്തത്. നേരത്തെ ജയിൽ ജീവനക്കാരെ വരെ പരിശോധിച്ചാണ് കടത്തി വിട്ടിരുന്നത്. എന്നാൽ അതിൽ ഇളവുകൾ വന്നെന്നും പറയുന്നു.
ടിറ്റോ അതി സുരക്ഷാ ജയിലേക്ക്
വിവാദങ്ങൾ ഉയർന്നതോടെ, കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജറോമിനെയും അഭിഷേക് എന്ന തടവുകാരനെയും വിയ്യൂർ അതി സുരക്ഷാ ജയിലേക്ക് മാറ്റി. കൊടി സുനിയെ നേരത്തേ മാറ്റിയിരുന്നു. ഫ്‌ളാറ്റ് വധക്കേസ് പ്രതി റഷീദ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |