തൃശൂർ: വിവിധ മണ്ഡലം കമ്മിറ്റികൾ പ്രമേയം നൽകിയെങ്കിലും അവതരിപ്പിക്കാൻ അനുമതി നൽകാതെ തടഞ്ഞതോടെ മുന്നാക്ക സംവരണത്തെ ചൊല്ലി എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ ബഹളം.
ഇതോടെ നേതാക്കളും പ്രതിനിധികളും തമ്മിൽ വാക്കേറ്റം വരെയെത്തി. പ്രമേയം ദേശീയ കമ്മിറ്റിക്ക് വിടുന്നതായി നേതാക്കൾ അറിയിച്ചു. ജില്ലയിൽ ഒട്ടുമിക്ക മണ്ഡലം കമ്മിറ്റികളിലും സംവരണ വിഷയം പ്രമേയമായി അവതരിപ്പിച്ചിരുന്നു.
ജില്ലാ സമ്മേളനത്തിൽ പ്രമേയമെത്താതിരിക്കാൻ നേതാക്കൾ ഇടപെട്ടിരുന്നുവെങ്കിലും മണ്ഡലം കമ്മിറ്റികൾ നിർദ്ദേശം തള്ളി. രണ്ട് നാളായി തൃശൂരിലായിരുന്നു ജില്ലാ സമ്മേളനം. കൊവിഡ് സാഹചര്യത്തിൽ പ്രതിനിധികളുടെ എണ്ണം കുറച്ചായിരുന്നു സമ്മേളനം. ജില്ലയിലെ സി.പി.ഐ ശക്തികേന്ദ്രമായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഔദ്യോഗിക പ്രമേയമായി തന്നെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം പാസായി.
ജില്ലാ സമ്മേളനത്തിൽ കൊടുങ്ങല്ലൂരിനെ കൂടാതെ നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, ചേലക്കര തുടങ്ങിയ മണ്ഡം കമ്മിറ്റികളിലെ പ്രതിനിധികളും സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകി. എന്നാൽ പ്രമേയക്കമ്മിറ്റി പ്രമേയം വായിക്കാൻ തയ്യാറായില്ല. പ്രമേയം വോട്ടിനിടണമെന്നും അത് സമ്മേളനത്തിന്റെ വികാരമാണെന്നും പറഞ്ഞ് പ്രതിനിധികൾ ബഹളം വച്ചു. പ്രമേയം തള്ളിയിട്ടില്ല എന്നും ഭരണഘടനാ ഭേദഗതി ദേശീയ വിഷയമായതിനാൽ ദേശീയ സമ്മേളനത്തിന് റഫർ ചെയ്യുകയാണ് എന്നും വിശദീകരണം നൽകി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്റ് സജിലാൽ തുടങ്ങി സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിട്ടും അഭിപ്രായം പ്രകടിപ്പിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |