പുത്തൂർ: മരോട്ടിച്ചാലിൽ തൊഴിലുറപ്പ് തൊഴിലാളികളായ 19 പേർക്ക് ഇടിമിന്നലേറ്റു. ശനിയാഴ്ച ഉച്ചയോടെ കല്ലുപാലം മാർട്ടിന്റെ പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മിന്നലേറ്റത്. ബിന്ദു ഇഞ്ചാകാലയിൽ (45), മിനി സാജു മാളിയേക്കൽ (45), അന്നമ്മ തോമ്പായിൽ (60), തങ്കമ്മ തോമ്പ്രായിൽ (55), ബേബി പോച്ചെരി (45), മേരി കുറ്റിക്കാട്ട് (70), ബീന മാനാംകുഴി (52), കൗസല്യ പൊടിയിട (74), മിനി വലിയകണ്ടത്തിൽ (48), മറിയാമ്മ നെല്ലിക്കാക്കുടി (70), ഉഷാ പോച്ചേരി (45), ഷീജ വലിയപറമ്പിൽ (42), ഷൈനി പതിച്ചേരിയിൽ (46), വനജ അക്കരക്കാരൻ (51), ബീന ആച്ചേരിക്കുടിയിൽ (50), ലിഡിയ കല്ലുപാലം (45), ത്രേസ്യമ്മ പുന്നക്കുഴിയിൽ (62), ലിസി വടക്കൻ (52), ലീലാമ്മ പന്തിരായിത്തടത്തിൽ (50) എന്നിവർക്കാണ് ഇടിമിന്നലേറ്റത്.
ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എല്ലാവർക്കും പ്രാഥമിക ശുശ്രൂഷകൾ നൽകി, തിരിച്ചയച്ചു. എന്നാൽ വീട്ടിലെത്തിയ ശേഷവും ചിലർക്ക് ദേഹാസ്വസ്ഥത കാണിച്ചതിനെ തുടർന്ന് 15 പേരെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇതിൽ ബിന്ദുവിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് പൂത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.കെ ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവം അറിഞ്ഞ് റവന്യൂമന്ത്രി കെ. രാജൻ പഞ്ചായത്ത് പ്രസിഡന്റിനെയും ജില്ലാ ആശുപത്രി അധികൃതരെയും ഫോണിൽ ബന്ധപ്പെട്ട് വിവരം അന്വേഷിച്ച് തുടർനടപടികൾക്ക് വേണ്ട നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |