SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.20 AM IST

ഡബിൾ ഇൻക്യുബേഷൻ പൂർത്തിയായി, നിപയെ ഇനി മറന്നേക്കൂ...

nipha

കോഴിക്കോട്: നിപയുടെ രണ്ടാം വരവ് ഉയർത്തിയ ഭീതി ഇനി വേണ്ട. വൈറസിന്റെ ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം പൂർത്തിയായപ്പോൾ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഇതോടെ പൂർണമായും വൈറസ് മുക്തമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ വൈറസിനെതിരെ ജാഗ്രത തുടരണമെന്ന് മന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധത്തിനായി ആരംഭിച്ച കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു.

എൻ.ഐ.വി പൂന ബാറ്റ് സർവെ ടീം 103 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ചില വവ്വാലുകളിൽ വൈറസിനെതിരായ ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ പഠനങ്ങൾ നടത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഭോപ്പാൽ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു.

നിപ സ്ഥിരീകരിച്ച നാൾ മുതൽ ജാഗ്രതയോടെയുളള പ്രവർത്തനമാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും കഴിഞ്ഞു.

കോഴിക്കോട് ജില്ലയിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രോഗം റിപ്പോർട്ട് ചെയ്ത ഉടൻ 18 കമ്മിറ്റികൾ രൂപീകരിച്ച് കർമ്മ പദ്ധതി തയ്യാറാക്കി. കൺട്രോൾ റൂം ആരംഭിക്കുകയും 12 മണിക്കൂറിനകം മെഡിക്കൽ കോളേജിൽ 80 ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുകയും ചെയ്തു.

36 മണിക്കൂറിനുള്ളിൽ നിപ പരിശോധനയ്ക്കായി എൻ.ഐ.വി പൂനയുടെ സഹായത്തോടെ പി.ഒ.സി ലാബ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. 48 മണിക്കൂറിനുള്ളിൽ കമ്മ്യൂണിറ്റി സർവയലൻസ് ആരംഭിക്കുകയും കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, മുക്കം, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിൽ ആർ.ആർ.ടി, വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് മെമ്പർമാർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം സർവെയും ബോധവത്ക്കരണവും നടത്തി. 240 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഹോട്ട് സ്‌പോട്ട് കണ്ടെത്തി സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ പേരേയും കണ്ടുപിടിച്ചു. കെ.എം.എസ്‌.സി.എൽ ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്തു. നാലു ദിവസത്തിനകം സി.ഡി.എം.എസ് സോഫ്റ്റ് വെയർ ഇ-ഹെൽത്ത് മുഖേന പ്രവർത്തനക്ഷമമാക്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചിട്ടയായ പ്രവർത്തനമാണ് നടന്നത്. പൊലീസ്, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.