മരാമത്തുവകുപ്പിൽ കാര്യങ്ങൾ നല്ലനിലയിൽ നടക്കണമെന്നാഗ്രഹിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു പ്രസ്താവനയെച്ചൊല്ലി അകത്തും പുറത്തും വിവാദം പുകയുകയാണ്.
കരാറുകാരെയും കൂട്ടി എം.എൽ.എമാർ ശുപാർശകളുമായി കാണാൻ വരരുതെന്നാണ് മന്ത്രി കഴിഞ്ഞയാഴ്ച നിയമസഭയിൽ പറഞ്ഞത്. പ്രസ്താവന സ്വന്തം പാർട്ടിയിൽത്തന്നെ വിവാദമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി. മറ്റു മണ്ഡലങ്ങളിലെ മരാമത്തു പണികളുമായി ബന്ധപ്പെട്ട് അവിടങ്ങളിലെ കരാറുകാരുമായി എം.എൽ.എമാർ വരരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. കരാറുകാർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവർക്ക് നേരിട്ടു വന്നുകാണാം. അതല്ലെങ്കിൽ അവരുടെ സംഘടന വഴി പരിഹാരം തേടാനുള്ള അവസരവുമുണ്ട്. മരാമത്തുവകുപ്പിൽ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വഴിവിട്ട കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം മന്ത്രി പറഞ്ഞ വാക്കുകളുടെ പൊരുൾ എളുപ്പം മനസിലാകും. മരാമത്തു വകുപ്പ് അഴിമതി മുക്തമാകണമെന്നു ശാഠ്യം പുലർത്തുന്നത് മഹാപാതകമായി കരുതാനാവില്ല.
മരാമത്തുപണികൾക്കായി സർക്കാർ മുടക്കുന്ന പണത്തിന്റെ ഒരുഭാഗം കരാറുകാർ വഴി ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ കീശയിലേക്കാണു പോകുന്നത്. മരാമത്തുവകുപ്പിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴുമുണ്ടെന്ന മന്ത്രി റിയാസിന്റെ പ്രസ്താവന ലജ്ജാകരമായ ഒരു യാഥാർത്ഥ്യത്തിനു നേരെയുള്ള കണ്ണാടി മാത്രമാണ്. ഉൗതിവീർപ്പിച്ച എസ്റ്റിമേറ്റുകൾ,ബില്ലിലെ തിരിമറികൾ, മന:പൂർവം പണികൾ നീട്ടിക്കൊണ്ടുപോകൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ കരാറുകാർക്ക് ഒത്താശ നൽകാറുണ്ട്. ഇതൊക്കെ ആരുവിചാരിച്ചാലും ഒറ്റയടിക്ക് ഇല്ലാതാകാൻ പോകുന്നില്ല. എന്നിരുന്നാലും അതിനുവേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങളുമായി ആരെങ്കിലും മുന്നോട്ടുവരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയുമാണു വേണ്ടത്. സർക്കാരിന്റെ പ്രഖ്യാപിതനയവും ഇതിന് അനുസൃതമായതിനാൽ മന്ത്രി അഹിതമെന്തെങ്കിലും പറഞ്ഞതായി കരുതേണ്ടതില്ല. അതിന്റെ പേരിൽ ഹാലിളകേണ്ട കാര്യവുമില്ല. എം.എൽ.എമാർക്ക് മന്ത്രിയുടെ വാക്കുകളിൽ അവമതി തോന്നേണ്ട കാര്യവുമില്ല. അവിഹിത ശുപാർശകളുമായി കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ പോകുന്നതാണ് യഥാർത്ഥത്തിൽ എം.എൽ.എമാർക്ക് നാണക്കേടുണ്ടാക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ മരാമത്തുവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ജി. സുധാകരൻ വകുപ്പു ശുദ്ധീകരിക്കാനും ചിട്ടയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്തുത്യർഹമായ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു. അഭിനന്ദനാർഹമായ ഫലങ്ങളും അതിനുണ്ടായി. ഇച്ഛാശക്തിയും താത്‌പര്യവുമുണ്ടെങ്കിൽ എതിർപ്പുകളെ നേരിട്ടുകൊണ്ട് മരാമത്തുവകുപ്പിനെ മാതൃകാ വകുപ്പാക്കാൻ അനായാസം കഴിയും. അതിനുള്ള കരുത്തും കർമ്മശേഷിയും മന്ത്രി റിയാസിന് ഉണ്ടെന്നുവേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |