ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തവെ കുത്തേറ്റ് മരിച്ച ബ്രിട്ടീഷ് എം.പിയായ ഡേവിഡ് അമേസിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡേവിഡ് കുത്തേറ്റ് മരിച്ച പള്ളി സന്ദർശിച്ച് ബോറിസ് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു. ബ്രിട്ടന് മികച്ച പൊതുപ്രവർത്തകനേയും തനിക്ക് സ്നേഹമുള്ള സുഹൃത്തിനേയും സഹപ്രവർത്തകനുമാണ് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടന് വേണ്ടി കഴിഞ്ഞ 40 വർഷം പ്രവർത്തിച്ച ഡേവിഡിന്റെ മരണത്തിൽ അതീവ ദുഖിതനാണെന്നും ബോറിസ് പറഞ്ഞു. ഡേവിഡിന്റെ മരണത്തിന് പിന്നാലെ ബ്രിട്ടനിൽ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി. 1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെന്റിലെത്തുന്നത്. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്ങനെയൊരു പൊതു പരിപാടിക്കിടയിലായിരുന്നു ആക്രമണം. സംഭവത്തെ വിവിധ ബ്രിട്ടീഷ് പാർട്ടികൾ ശക്തമായി അപലപിച്ചു. സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത 25 വയസുകാരന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ഇയാൾ സൊമാലിയയിൽ ജനിച്ച ബ്രിട്ടീഷ് പൗരനാണ്. അതേ സമയം സംഭവത്തിന് ഭീകരാക്രമണ ബന്ധമുണ്ടെന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിയെക്കുറിച്ച് തീവ്ര ഇസ്ലാമിക തീവ്രവാദ നിലപാടുകളുള്ളയാളാണെന്ന സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |