ഒളിവിൽ പോയ പിതാവിനായി തെരച്ചിൽ ഊർജ്ജിതം
കണ്ണൂർ: ഇന്നലെ വൈകുന്നേരം പാനൂർ പാത്തിപ്പാലത്ത് ഒന്നര വയസുള്ള പെൺകുഞ്ഞ് പുഴയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ ഭർത്താവ് പുഴയിലെറിയുകയായിരുന്നെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ തലശേരി കുടുംബകോടതിയിലെ ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി. ഷിജുവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തന്നെയും മകൾ അൻവിതയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അദ്ധ്യാപികയുമായ സോന (25) പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. സോനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. സോന പറഞ്ഞതനുസരിച്ച് നാട്ടുകാർ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡിൽ ജല അതോറിട്ടിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണ നിലയിൽ കണ്ടത്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ് കുഞ്ഞുമുണ്ടെന്ന് അറിഞ്ഞത്. തുടർന്നുള്ള തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ കൂടെ ബൈക്കിലാണ് മൂന്നു പേരും പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തു. ഷിജുവിന്റെ മൊബൈൽ ഫോൺ ഓഫാണ്. ഇയാൾ വള്ള്യായി ഭാഗത്തേക്ക് ഓടിപ്പോയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. പത്തായക്കുന്നിലെ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇവർക്കിടയിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം രാവിലെ പോസ്റ്റ്മോർട്ടം നടത്തി. കതിരൂർ, പാനൂർ പൊലീസ്, കൂത്തുപറമ്പ്, പാനൂർ ഫയർ ഫോഴ്സ്, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി. മോഹനൻ എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ഷിജുവിന്റെ പേരിൽ കൊലപാതകത്തിന് കേസെടുത്തതായി കതിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷ് പറഞ്ഞു. കമ്മിഷണർ ഇളങ്കോ അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |