കൊട്ടാരക്കര: നെല്ലിക്കുന്നത്ത് തമ്പടിച്ചിരിക്കുന്ന നാടോടി സംഘത്തിൽപ്പെട്ട മൂന്നു വയസുകാരനെ കാണാതായി. മൈസുരു സ്വദേശികളായ വിജയ് - ചെങ്കു ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാണാതായത്.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നെല്ലിക്കുന്നം തോട് നിറഞ്ഞൊഴുകുകയായിരുന്നു. തോടിന് സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയിലാണ് നാടോടി സംഘം തങ്ങിയിരുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി അർദ്ധരാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം തോട്ടിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി തൊടിന്റെ ഭാഗത്തേക്ക് പോയില്ലെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. എന്നാൽ കുട്ടി റോഡിൽ ഓടിക്കളിക്കുന്നതും ഇടയ്ക്ക് തോടിന്റെ അടുത്തേക്കു പോകുന്നതും തൊട്ടടുത്ത എ.ടി.എം കൌണ്ടറിലെ സി.സി.ടി.വി ദൃശ്യത്തിലുണ്ട്. മന്ത്രി കെ.എൻ. ബാലഗോപാൽ അടക്കം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൊട്ടാരക്കര പൊലീസും അന്വേഷണം ആരംഭിച്ചു. എല്ലാ വർഷവും ഇവിടെ എത്താറുള്ള നാടോടി സംഘമാണിത്. 15 വർഷം മുൻപും നാടോടി സംഘത്തിലെ ഒരു കുട്ടിയെ ഇവിടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |