പാനൂർ: അദ്ധ്യാപികയായ ഭാര്യയെയും ഒന്നരവയസ്സുള്ള മകളെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ കുടുംബ കോടതി ജീവനക്കാരനായ യുവാവ് പിടിയിലായി. ഒളിവിലായിരുന്ന പാട്യം പത്തായക്കുന്ന് കുപ്പ്യാട്ടെ കെ.വി. ഷിജുവാണ് (44) ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും മകൾ അൻവിത മുങ്ങിമരിച്ചു.
ഇന്നലെ ഉച്ചയോടെ മട്ടന്നൂർ മഹാദേവക്ഷേത്രത്തിനടുത്തുള്ള കുളത്തിൽ ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് വള്ള്യായി ഉമാ മഹേശ്വര ക്ഷേത്രദർശനത്തിന് ശേഷം പത്തായക്കുന്നിലെ ചാർത്താൻമുഴ പുഴ കാണാനെന്ന് പറഞ്ഞ് ഭാര്യ സോനയെയും (31) മകൾ അൻവിതയെയും ബൈക്കിൽ കയറ്റി ഷിജു എത്തിയത്. മുണ്ട് അഴിച്ചുടുക്കാനെന്ന വ്യാജേന കുട്ടിയെ ഏല്പിച്ച ഷിജു ഇരുവരെയും പുഴയിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു എന്ന് സോന പൊലീസിന് മൊഴി നൽകി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. എന്നാൽ, കുഞ്ഞ് ഇതിനകം ഒഴുകിപ്പോയിരുന്നു.
കുടുംബപ്രശ്നം മൂലം ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതിയെന്ന് ഷിജു പൊലീസിനോടു വെളിപ്പെടുത്തി. അൻവിതയുടെ മൃതദേഹം പൊന്ന്യം ചോയ്യോടുള്ള തറവാട്ടുവീട്ടിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.
ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ അദ്ധ്യാപികയാണ് സോന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |