മെഡിക്കൽ കോളേജിലേക്ക് കുട്ടികൾക്കുള്ള വെന്റിലേറ്ററുകൾ നൽകി എ.വി.എ ഗ്രൂപ്പ്
തൃശൂർ: കൊവിഡിന്റെ സഹാചര്യത്തിൽ വെന്റിലേറ്ററുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേയ്ക്കുള്ള എ.വി.എ ഗ്രൂപ്പിന്റെ ജീവകാരുണ്യപരമായ സഹായങ്ങൾ മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മെഡിമിക്‌സ്, മേളം മസാല, കേയ്ത്ര, എറണാകുളത്തെ സഞ്ജീവനം ആശുപത്രി എന്നിവയുടെ മാതൃസ്ഥാപനമായ എ.വി.എ ഗ്രൂപ്പിന്റെ സാരഥിയും പ്രമുഖ വ്യവസായിയുമായ ഡോ. എ.വി. അനൂപിന്റെ നേതൃത്വത്തിലുള്ള എ.വി.എ ചാരിറ്റബിൾ ട്രസ്റ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന് നൽകുന്ന വെന്റിലേറ്ററും മറ്റ് ഉപകരണങ്ങളും സമർപ്പിക്കുകയായിരുന്നു മന്ത്രി. പ്രാണവായു കിട്ടാതെ ശിശുക്കൾ മരണമടയുന്ന സംഭവങ്ങളുണ്ടായപ്പോൾ വെന്റിലേറ്റർ അനിവാര്യമായി. വേണ്ടത്ര വെന്റിലേറ്റർ ടെക്‌നീഷ്യന്മാരെപ്പോലും ലഭ്യമായില്ല. ഈ സാഹചര്യത്തിൽ മെഡിമിക്‌സ് ഒപ്പം നിലകൊള്ളുന്നതിൽ സർക്കാരിന്റേയും ജനങ്ങളുടേയും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ 20 ലക്ഷത്തോളം രൂപ വില മതിക്കുന്ന ആധുനിക വെന്റിലേറ്റർ ഉപകരണങ്ങളാണ് കൈമാറിയത്. ആറ് മാസത്തിനിടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രമുഖ മെഡിക്കൽ കോളേജുകൾക്കും ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറിയിരുന്നു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലോലദാസ് അദ്ധ്യക്ഷയായി. സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ.വി.വി. ഉണ്ണിക്കൃഷ്ണൻ, സീതാറാം ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്ടർ ഡോ.ഡി. രാമനാഥൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ്, ശിശുരോഗവിഭാഗം മേധാവി ഡോ. ജാനകി മേനാൻ, എ.വി.എ ഗ്രൂപ്പ് ജനറൽ മാനേജർ എം.വി. ജിനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |