കോട്ടയം: കൂട്ടിക്കൽ മേഖലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇളംകാട് സ്വദേശിയായ ഷാലറ്റ്(29) ആണ് മരിച്ചത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായവരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ടയാളല്ല ഷാലറ്റ്. ഇതോടെ കൂട്ടിക്കലിൽ മരണം നാലായി. ഒൻപതുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
ഇന്നലെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. നാവിക സേന ഹെലികോപ്ടറുകൾ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യും . അതേസമയം കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. എൻ ഡി ആർ എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും ഡോഗ് സ്‌ക്വാഡും എത്തും. എട്ടുപേരെയാണ് കണ്ടെത്താനുള്ളത്. കൊക്കയാറിൽ ഏഴ് വീടുകൾ പൂർണമായും തകർന്നു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങളെല്ലാം ഒലിച്ചുപോയി.
കൂട്ടിക്കലും, കൊക്കയാറും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും, വെള്ളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |