ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിയോനി ജില്ലയിൽ പതിനാറുകാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തി. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കന്നുകാലികൾക്കുള്ള പുല്ല് ശേഖരിക്കാനായി പിതാവിനൊപ്പം വനത്തിലെത്തിയ പെൺകുട്ടിയെ പുലി ആക്രമിക്കുകയായിരുന്നുവെന്ന് ഫോറസ്റ്റ് റേഞ്ചർ യോഗേഷ് പേട്ടൽ പറഞ്ഞു.
രവീന യാദവ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മകളുടെ മേലേക്ക് പുലി ചാടി വീണത് കണ്ട പിതാവ് പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കാൻ ആരംഭിച്ച പുലി, കൂടുതൽ ആളുകൾ എത്തിയതോടെ മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നു കളയുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന് അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ് റേഞ്ചർ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 15ന് സിയോണി ജില്ലയിൽ 50 കാരിയെ പുലി കടിച്ചു കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |